കോഴിക്കോട്: നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ സ്ലാബ് വീണ് രണ്ടു നിർമാണത്തൊഴിലാളികൾ മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ സലിം ഖാൻ (26), കാർത്തിക് (24) എന്നിവരാണു മരിച്ചത്. ജീവാനന്ദ് (22), ഗണേഷ് (32), തങ്കരാജ് (32) എന്നിവരെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊണ്ടയാട് പൊറ്റമ്മലിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് ഇന്നലെ രാവിലെ ഏഴരയോടെ അപകടം നടന്നത്. രാവിലെ എട്ടു തൊഴിലാളികളാണ് സ്ഥലത്ത് ജോലിയിലുണ്ടായിരുന്നത്. അതിൽ അഞ്ചു പേരാണ് അപകടത്തിൽപ്പെട്ടത്.
കാർത്തിക് മെഡിക്കൽ കോളജ് ആശുപത്രിയിലും സലിം സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. പോലീസും ഫയർഫോഴ്സും നാട്ടുകാരുമുൾപ്പെടെ എത്തി സ്ലാബ് മുറിച്ചാണ് ആളുകളെ പുറത്തെടുത്തത്. തമിഴ്നാട് കമ്പനിക്കാണ് കെട്ടിടനിർമാണത്തിന്റെ ചുമതല. തിരുപ്പൂരിൽ നിന്ന് ബീമും സ്ലാബും റെഡിമെയ്ഡ് ആയി ലോറിയിൽ കൊണ്ടുവന്ന് ക്രെയിൻ ഉപയോഗിച്ച് ഫിറ്റ് ചെയ്യുകയാണ് പതിവ്. ഇതിന് സഹായിക്കുന്ന ജോലിക്കാരാണ് അപകടത്തിൽപ്പെട്ടത്.
സ്ളാബ് ഫിറ്റ് ചെയ്യുന്നതിനിടെ നാലാം നിലയിൽനിന്ന് സ്ലാബ് താഴേക്കു പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട അഞ്ച്പേരും താഴെ നിൽക്കുകയായിരുന്നു. ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ ടി. സതീഷ്, വെള്ളിമാട്കുന്ന് ഫയർ ഓഫീസർ കെ.പി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അപകടം നടന്ന സ്ഥലം സിറ്റി ഡിസിപി സ്വപ്നിൽ മഹാജൻ സന്ദർശിച്ചു. സംഭവത്തിൽ കേസെടുത്തതായും അപകടമുണ്ടായതെങ്ങനെയെന്നു പരിശോധിക്കുമെന്നും അറിയിച്ചു.
നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ളാബ് വീണു രണ്ടു പേർ മരിച്ചു
10:15 PM Sep 26, 2021 | Deepika.com