കൊച്ചി: ഡ്യൂട്ടി സമയത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരേ യൂണിയനുകള്‍ രംഗത്ത്.
ഉച്ചകഴിഞ്ഞ് മൂന്നിനുശേഷം ഡ്യൂട്ടിക്കു പോകുന്ന ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാൻ ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് നടത്താനാണ് നീക്കം. ഇതിനായി വിവിധ സ്ഥലങ്ങളില്‍ ഏജന്‍സികളെ വയ്ക്കും.
മാനേജ്മെന്റിന്റെ ഈ നിര്‍ദേശത്തിനെതിരേ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടിഡിഎഫ്), ബിഎംഎസ് നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് എന്നിവ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരം പരിശോധനകള്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന്റെ അംഗീകൃത ഉദ്യോഗസ്ഥരെയും കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥരെയും മാത്രമേ അനുവദിക്കാനാവൂ എന്നാണ് യൂണിയനുകളുടെ നിലപാട്.
ഡ്രൈവര്‍മാര്‍ മദ്യപിച്ചു വണ്ടിയോടിച്ച് അപകടങ്ങളില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മാനേജ്മെന്റ് പരിശോധന നടത്താനുള്ള തീരുമാനത്തിലെത്തിയത്. ശന്പള പരിഷ്കരണ ഉപസമിതി ചര്‍ച്ചകളില്‍ ഈ നിര്‍ദേശം യൂണിയനുകള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. പുറമെനിന്നുള്ള ഏജന്‍സിയെ നിയോഗിച്ചില്ലെങ്കിൽ പരിശോധന സുതാര്യമാകില്ലെന്ന നിലപാടാണ് മാനേജ്മെന്റിന്.
ശമ്പള പരിഷ്കരണ ചര്‍ച്ചയില്‍ അംഗീകൃത ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യേണ്ട 28 വിഷയങ്ങള്‍ മാനേജ്മെന്റ് അജണ്ടയായി നല്‍കിയെങ്കിലും പകുതിയെണ്ണത്തില്പോലും പ്രാഥമികധാരണയിലെത്താന് കഴിഞ്ഞിട്ടില്ല. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരും അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്ന ഉപസമിതി ചര്‍ച്ചകളാണ് കഴിഞ്ഞദിവസം നടന്നത്. സിഎംഡി ബിജു പ്രഭാകറുമായുള്ള ചര്‍ച്ച 30ന് നടക്കും. ജീവനക്കാരുടെ യൂണിഫോമില്‍ പരസ്യം ഉള്‍പ്പെടുത്തുന്ന കാര്യത്തിലും മറ്റുചില വിഷയങ്ങളിലും മാനേജ്മെന്റിനും യൂണിയനുകള്‍ക്കും അഭിപ്രായസമന്വയത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.
ജീവനക്കാരുടെ യൂണിഫോമില്‍ കെഎസ്ആര്ടിസിയുടേതല്ലാത്ത മുദ്രയും മറ്റും അനുവദിക്കില്ലെന്നും യൂണിഫോം സ്പോണ്സര് ചെയ്യുന്നവരുടെ പരസ്യം മറ്റു മാര്‍ഗങ്ങളിലൂടെ നിര്‍വഹിക്കാന്‍ കോര്പറേഷന് തയാറാകണമെന്നും യൂണിയനുകള്‍ പറയുന്നു.
ജീവനക്കാരില്‍നിന്നു പ്രതിമാസം 500 രൂപ ശേഖരിച്ച് ആശുപത്രിവാസം ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു വെല്‍ഫെയര്‍ ഫണ്ട് രൂപീകരിക്കാമെന്ന മാനേജ്മെന്റ് നിര്‍ദേശവും യൂണിയനുകള്‍ തള്ളി. ഇപ്പോള്‍ ജീവനക്കാരില്‍നിന്ന് ഈടാക്കുന്ന എന്‍ഡിആര്‍ (നോണ്‍ ഡിപ്പാര്‍ട്ടുമെന്റല്‍ റിക്കവറി) പോലുള്ള തുകപോലും ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഒടുക്കാത്തതില് ജീവനക്കാര്‍ക്കു പ്രതിഷേധമുണ്ട്. നിലവിലെ മെഡിക്കല്‍ റീ ഇംമ്പേഴ്സ്മെന്റ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.
ഒരു വര്‍ഷം 240 ഡ്യൂട്ടി ചെയ്യാത്ത ജീവനക്കാര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും അനുവദിക്കില്ലെന്ന നിര്‍ദേശം തള്ളിയ യൂണിയനുകള്‍ ഇക്കാര്യത്തില്‍ കെഎസ്ആര് പാലിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. റവന്യു ജില്ലാ അടിസ്ഥാനത്തില്‍ 14 ഓഫീസുകളായി കുറയ്ക്കാനുള്ള നിര്‍ദേശത്തോടാണ് യൂണിയനുകളുടെ മറ്റൊരു വിയോജിപ്പ്. ഭാവിയില്‍ ജീവനക്കാരുടെ പ്രമോഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരുടെ ബാറ്റ ആഴ്ചയില്‍ ഒരിക്കല്‍ എന്നതും യൂണിയനുകള്‍ അംഗീകരിച്ചില്ല. ജീവനക്കാര്‍ അടിക്കടി സ്ഥലംമാറ്റത്തിന് വിധേയമാകുന്നത് ഒഴിവാക്കുന്ന തരത്തില്‍ സ്ഥലംമാറ്റ മാനദണ്ഡം പരിഷ്കരിക്കണമെന്നാണ് യൂണിയനുകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്ന്.
ഗര്‍ഭിണികള്‍ക്കും രണ്ടു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കും സ്ഥലംമാറ്റത്തില്‍ ഇളവ് അനുവദിക്കണം. ഇപ്പോള്‍ നിയന്ത്രണമില്ലാത്ത രീതിയില്‍ നടക്കുന്ന കോസ്റ്റ് ഓഫ് ഡാമേജ് ഈടാക്കല്‍ അവസാനിപ്പിക്കുന്നതിന് നിലവിലെ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ആവശ്യമുയര്‍ന്നു.
- ഷാജിമോന്‍ ജോസഫ്
കെഎസ്ആര്‍ടിസിയില്‍ മദ്യപാന പരിശോധനയ്ക്ക് ഏജന്‍സി : എതിര്‍പ്പുമായി തൊഴിലാളി യൂണിയനുകള്‍
10:15 PM Sep 26, 2021 | Deepika.com