തിരുവനന്തപുരം: ശന്പളം സി- ആപ്റ്റിൽ. ജോലി ചെയ്യുന്നതാകട്ടെ സെക്രട്ടേറിയറ്റിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിലും. കന്പ്യൂട്ടർ ഓപ്പറേറ്റർ, ഡിടിപി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ സി ആപ്റ്റിൽ (കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്) ജോലി ചെയ്യുന്നവരാണ് ഏതാനും വർഷങ്ങളായി സെക്രട്ടേറിയറ്റിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ജോലി നോക്കുന്നത്.
ജീവനക്കാരുടെ കുറവുമൂലം ദൈനംദിന പ്രവൃത്തികൾക്കായി സംസ്ഥാനത്തെ മറ്റു യൂണിറ്റുകളിൽ നിന്നു ജീവനക്കാരെ വട്ടിയൂർക്കാവിലെ ഹെഡ് ഓഫീസിലേക്ക് സ്ഥലംമാറ്റിക്കൊണ്ടിരിക്കെയാണ് നടപടി. ഇത്തരം ജീവനക്കാരെ തിരികെ വിളിക്കണമെന്ന് സി ആപ്റ്റിലെ തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണു പരാതി. ഓരോവർഷവും സി ആപ്റ്റിൽ നിന്ന് എൻഒസി വാങ്ങി ഇവർ സെക്രട്ടേറിയറ്റിൽ തന്നെ തുടരുകയാണ്.
ഇത്തരം ജീവനക്കാർക്കായി ശന്പളമിനത്തിൽ സി- ആപ്റ്റിൽ നിന്നു ലക്ഷങ്ങളാണു ചെലവഴിക്കേണ്ടത്. ഇതു സ്ഥാപനത്തിനു സാന്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മാനദണ്ഡം പാലിക്കാതെയുള്ള സ്ഥലംമാറ്റത്തിനെതിരെ സി- ആപ്റ്റ് ആസ്ഥാന ഓഫീസിന് മുന്നിൽ സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പ്രതിധഷ സമരം നടത്തി.
പാല, കടുത്തുരുത്തി, കൊല്ലം എന്നീ ഉപകേന്ദ്രത്തിൽ നിന്നുള്ള 30 ഓളം ജീവനക്കാരെയാണ് സി- ആപ്റ്റ് ഹെഡ് ഓഫീസിലേക്ക് മാറ്റിയത്. സ്റ്റാഫ് പാറ്റേണോ പ്രമോഷൻ പോളിസിയോ നടപ്പാക്കാത്ത ഏകസ്ഥാപനമായി സി ആപ്റ്റ് മാറിയിരിക്കുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു.
ശന്പളം സി- ആപ്റ്റിൽ; ജോലി ഉന്നതവിദ്യാഭ്യാസ വകുപ്പിൽ
09:35 PM Sep 26, 2021 | Deepika.com