കൊച്ചി: ഹൃദയദിനത്തിനു രണ്ടു നാള് മുമ്പേ, നേവിസിന്റെ ഹൃദയം മറ്റൊരാളുടെ ജീവിതത്തിനു പ്രത്യാശയുടെ സ്പന്ദനം പകര്‍ന്നു. ഹൃദയത്തിനു പുറമേ, കരളും വൃക്കകളും കൈകളും കണ്ണുകളും പകുത്തു നല്കി, കേരളത്തിന്റെ അവയവദാന മഹിമയില്‍ ഹൃദയപൂര്‍വം ഒരധ്യായംകൂടി കുറിച്ചാണ് ഈ യുവാവ് എന്നേക്കുമായി യാത്രയായത്.
ഉറക്കത്തിനിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലം ഗുരുതര നിലയിലാവുകയും മസ്തിഷ്കമരണം സംഭവിക്കുകയും ചെയ്ത, കോട്ടയം വടവാതൂര്‍ കളത്തിപ്പടിപീടികയില് (ഏദന്‍സ്) നേവിസ് സാജന് മാത്യു (25) വിന്റെ ഹൃദയമാണ് ഹൃദ്രോഗിയായ മറ്റൊരാള്‍ക്കു പുതുജീവനായത്. ആലുവ രാജഗിരി ആശുപത്രിയിൽ ഇന്നലെയാണു നേവിസിന്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ ഇദ്ദേഹത്തിന്റെ ഹൃദയം കോഴിക്കോട് മെട്രോ ആശുപത്രിയില്‍ ചികിത്സയിലുള്ള ഹൃദ്രോഗിക്കാണു നല്‍കുക. മറ്റ് അവയവങ്ങള്‍ കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ വച്ചുപിടിപ്പിക്കും.
ആംബുലന്‍സിനു സുഗമമായി കടന്നുപോകാന്‍ പോലീസ് സൗകര്യമൊരുക്കി. വൃക്കകള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്, കൈകള്‍ ഇടപ്പള്ളി അമൃത, കണ്ണുകള്‍ അങ്കമാലി എല്‍എഫ് എന്നിവിടങ്ങളിലെയും രോഗികള്‍ക്കു നല്‍കും.
അവയവങ്ങള്‍ ഇന്നലെ വൈകുന്നേരംതന്നെ അതത് ആശുപത്രികളിലെത്തിച്ചു ശസ്ത്രക്രിയകള്‍ ആരംഭിച്ചു.
മൂന്നുമണിക്കൂർ അഞ്ച് മിനിറ്റ്...ഹൃദയവുമായി ആംബുലൻസ് കോഴിക്കോട്ടെത്തി
കോഴിക്കോട്: കൊച്ചിയിൽ നിന്നു മൂന്നു മണിക്കൂർ അഞ്ച് മിനിറ്റുകൊണ്ടാണ് ഹൃദയവുമായി ആംബുലൻസ് കോഴിക്കോട്ടെത്തിയത്. കണ്ണൂർ സ്വദേശിയായ രോഗിക്കാണ് ഹൃദയം മാറ്റി വയ്ക്കുന്നത്. മെട്രോ ഇന്റര്‍നാഷണൽ ആശുപത്രിയിലെ ചീഫ് കാർഡിയാക് ആൻഡ് ട്രാൻസ്പ്ലാന്റ് സർജൻ വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. അഞ്ചു മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് ശസ്ത്രക്രിയ.
ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്ന നേവിസ് കഴിഞ്ഞ 16-ാം തിയതി അബോധവസ്ഥയിലാവുകയായിരുന്നു. കോവിഡ് കാരണം വീട്ടിൽനിന്ന് ഓൺലൈൻ വഴിയായിരുന്നു പഠനം. രാത്രി പഠനം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന നേവിസ് പിറ്റേന്ന് എണീറ്റില്ല.
കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി (കെഎന്‍ഒഎസ്) വഴിയാണ് അവയവദാന പ്രക്രിയ പൂര്‍ത്തിയാക്കിയത്.
ഹൃദയപൂര്‍വം നേവിസ്: മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ഹൃദയമുള്‍പ്പെടെ ദാനം ചെയ്തു
12:45 AM Sep 26, 2021 | Deepika.com