കോഴിക്കോട്: നൂതന സാങ്കേതിക വിദ്യയും പ്രകൃതിബോധവും ഉൾച്ചേർത്തുള്ള ഭക്ഷ്യോത്പാദനമാണ് കാലം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷിതവും ശുദ്ധവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം ഒരുക്കുകയാണ് അതിനുവേണ്ടത്.
ഭക്ഷ്യ, കാർഷിക ധാർമികതയിൽ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ താമരശേരി രൂപതയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ എത്തിക്സ് എന്ന സംരംഭം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ മാറ്റിനിർത്തിയുള്ള പ്രകൃതിസംരക്ഷണമോ, പ്രകൃതിയെ മാറ്റിനിർത്തിയുള്ള മനുഷ്യസംരക്ഷണമോ ഇല്ല. സർവസാധ്യതയും സമ്മേളിപ്പിച്ചുകൊണ്ടുള്ള നീക്കമാണു വേണ്ടത്. ഇതുതന്നെയാണ് സംയോജിത പരിസ്ഥിതി എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ദർശനമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ഭരണകൂടമോ സമൂഹമോ ഭൂമിയുടെ ആത്യന്തികമായ ഉടമസ്ഥരല്ല. മനുഷ്യൻ ഭൂമിയുടെ കാര്യസ്ഥൻ മാത്രമാണെന്ന ബൈബിൾ വചനത്തിന്റെ പൊരുൾ ഇതാണ്. താമരശേരി രൂപതയുടെ കൃഷിയും ഭക്ഷണവും സംബന്ധിച്ചുള്ള കരുതൽ ശ്ലാഘനീയമാണ്. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു മതാചാര്യന്മാരുടെ ദർശനങ്ങൾ എങ്ങനെ ഉപകാരപ്പെടുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇത്തരം സംരംഭങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
താമരശേരി രൂപതയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ എത്തിക്സ് എന്ന സ്ഥാപനം ഭക്ഷ്യ, കാർഷിക മേഖലകളിലെ ധാർമികതയെ ഉദ്ബോധിപ്പിക്കുന്ന ഇന്ത്യയിലെതന്നെ ആദ്യ സംരംഭമാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
സമൂഹത്തിന്റെ പൊതു ആരോഗ്യത്തിന് ഓരോരുത്തരുടെയും ശാരീരിക-മാനസിക ആരോഗ്യം പ്രധാനമാണ്. കൃഷിയിലും പരിപാലനത്തിലും ആസൂത്രണത്തിലും ഒരു നവസംസ്കൃതി രൂപപ്പെടുത്തേണ്ടതുണ്ട്. ജൈവമേഖലയെ മനുഷ്യന് ഉപകാരപ്രദമായി പരിപാലിക്കണം. പാരിസ്ഥിതിക സന്തുലനവും പുതിയ ഭക്ഷ്യസംസ്കാരവും രൂപപ്പെടുത്താൻ ഇത്തരം സ്ഥാപനങ്ങൾക്കു കഴിയട്ടെ എന്നും കർദിനാൾ പ്രത്യാശ പ്രകടിപ്പിച്ചു.
വര്ത്തമാനകാലത്തിന്റെ പ്രധാന വിഷയമാണ് ഇത്തരം സ്ഥാപനത്തിലൂടെ താമരശേരി രൂപത അഭിസംബോധന ചെയ്യുന്നതെന്ന് ആമുഖപ്രഭാഷണം നടത്തിയ കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷി അന്നത്തിനും ഭക്ഷണത്തിനുംവേണ്ടിയായിരുന്നു. കാലം മാറിയതോടെ ഭക്ഷണമെന്നതില്നിന്ന് കൃഷി വ്യവസായത്തിലേക്കു തിരിഞ്ഞു.
വ്യവസായം ലാഭത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് നടത്തിയത്. അങ്ങനെ കൃഷിക്കാര് പിന്നീട് പുറംതള്ളപ്പെടുന്ന അവസ്ഥ വന്നു. താമരശേരി രൂപതയുടെ ഉദ്യമം വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
തകരുന്ന കാർഷിക മേഖലയ്ക്കു ധാർമികാടിത്തറ പാകുന്നതോടെ ഭൂമിയുടെ സുസ്ഥിതിയും പരിസ്ഥിതിക്ക് അനുയോജ്യമായ ജീവിതശൈലിയും ഉരുത്തിരിഞ്ഞുവരുമെന്ന് സ്വാഗതപ്രസംഗത്തിൽ താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
ശാസ്ത്ര സാങ്കേതിക വളർച്ചയിൽ ജീവിതശൈലീ, ഭക്ഷ്യജന്യ രോഗങ്ങൾ പെരുകുകയാണ്. ഒരു അതിജീവന ശാസ്ത്രമായാണ് ഇത്തരം സ്ഥാപനങ്ങൾ വിഭാവന ചെയ്തതെന്നും ബിഷപ് പറഞ്ഞു.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ സോഷ്യൽവർക്ക് ഡിപ്പാർട്ടുമെന്റിലെ പ്രഫ. ഡോ. ജോസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി.
എം.കെ. രാഘവൻ എംപി, എംഎൽഎമാരായ ലിന്റോ ജോസഫ്, ഡോ.എം.കെ. മുനീർ, ജലവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോ-ഓർഡിനേറ്റർ ഡോ.കെ. അനൂജ തോമസ്, ഇക്വാറ്റർ ജിയൊ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ. മാനുവൽ തോമസ്, താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര തുടങ്ങിയവർ പ്രസംഗിച്ചു.
നൂതന സാങ്കേതികവിദ്യയും പ്രകൃതിബോധവും ചേർന്ന ഭക്ഷ്യോത്പാദനമാണ് ആവശ്യം: മുഖ്യമന്ത്രി
12:20 AM Sep 26, 2021 | Deepika.com