തൃശൂർ: സംസ്ഥാനത്തെ മുഴുവൻ കൃഷിഭവനുകളിലും പരിശോധനകൾ നടത്തി പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗിനു വിധേയമാക്കുമെന്നു കൃഷി മന്ത്രി പി. പ്രസാദ്.
കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമായ അവലോകനത്തിനു ശേഷമായിരിക്കും റാങ്കിംഗ്. ജില്ലാ, ബ്ലോക്ക് ഓഫീസുകളുടെയും ഫാമുകൾ ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളും അവലോകനത്തിനു വിധേയമാക്കുമെന്നു മന്ത്രി അറിയിച്ചു.
തൃശൂർ രാമനിലയത്തിൽ ജില്ലയിലെ മുതിർന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയും അല്ലാത്തവയുമായ ഓഫീസുകളെയും ഉദ്യോഗസ്ഥരെയും കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പേരുപോലെ കർഷകർക്കു സ്വന്തം വീടുകളായി തോന്നുന്ന ഇടങ്ങളായി കൃഷിഭവനുകൾ മാറണം. കൃഷിക്കാരുമായി ജൈവികമായ ബന്ധം നിലനിർത്താൻ അവയ്ക്കു സാധിക്കണം. എവിടെയെങ്കിലും പോരായ്മകളുണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കാൻ ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങണം. കൃഷിഭവനുകൾ സ്മാർട്ടാക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
അവലോകന യോഗത്തിൽ കേരള സീഡ് ഡെവലപ്മെന്റ് അഥോറിറ്റി അഡീഷണൽ ഡയറക്ടർ ഉമ്മൻ തോമസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി.വി. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
കൃഷിഭവനുകളെ റാങ്കിംഗിനു വിധേയമാക്കും: മന്ത്രി പ്രസാദ്
11:41 PM Sep 25, 2021 | Deepika.com