ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണ രുദ്രാക്ഷമാല മോഷ്ടിച്ചതാണെന്നും വിവരം പുറത്തറിഞ്ഞപ്പോൾ പകരം വച്ചതാണെന്നും ഏറ്റുമാനൂർ പോലീസ് സ്ഥിരീകരിച്ചു.
81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാലയാണ് നഷ്ടമായത്. സംഭവത്തിൽ മോഷണക്കുറ്റം ചുമത്തിയ പോലീസ് മുൻ മേൽശാന്തി കാഞ്ഞങ്ങാട് സ്വദേശി കേശവൻ സത്യേശിനെ ചോദ്യംചെയ്യും.
തിരുവാഭരണം മോഷ്ടിച്ചശേഷം 72 മുത്തുകളുള്ള മാല പകരം വച്ചതാണെന്ന നിർണായക വിവരമാണു ക്ഷേത്രത്തിൽ നടത്തിയ വിശദമായ പരിശോധനയ്ക്കുശേഷം പോലീസ് കണ്ടെത്തിയത്. മാല നഷ്ടപ്പെട്ട വിവരം അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്കുവീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലൻസ് എസ്പി ബിജോയിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്നു തിരുവാഭരണം കമ്മീഷണർ എസ്. അജിത് കുമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റന്റ് കമ്മീഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
മാലയല്ല ഒന്പതു മുത്തുകൾ മാത്രമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു തിരുവാഭരണം കമ്മീഷണർ അജിത് കുമാർ ബോർഡിന് നൽകിയ റിപ്പോർട്ട്. ജൂലൈയിൽ പുതിയ മേൽശാന്തി സ്ഥാനമേറ്റപ്പോഴാണ് 81 രുദ്രാക്ഷ മുത്തുകൾ ഉള്ള സ്വർണം കെട്ടിയ മാല കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. പകരം ഉണ്ടായിരുന്നത് 72 മുത്തുകളുള്ള മാല ആയിരുന്നു.
2006ൽ 23 ഗ്രാമുള്ള മാല ദേവസ്വം ജീവനക്കാരനാണ് സമർപ്പിച്ചത്. പകരം വച്ച മാലയുടെ തൂക്കം 20 ഗ്രാം. പകരം വച്ച മാലയ്ക്ക് മൂന്നുവർഷത്തിൽ കൂടുതൽ പഴക്കമില്ലെന്ന് വിദഗ്ധ പരിശോധനയിൽ ബോധ്യപ്പെട്ടതോടെയാണ് യഥാർഥ മാലയല്ലെന്നു കണ്ടെത്തിയത്. രണ്ടു വിദഗ്ധരെക്കൊണ്ടു മാല പോലീസ് പരിശോധിപ്പിച്ചു.
മുൻ മേൽശാന്തിയെ ചോദ്യം ചെയ്തശേഷം തുടർ നടപടികളിലേക്കു പോകുമെന്ന് ഏറ്റുമാനൂർ എസ്എച്ച്ഒ സി.ആർ. രാജേഷ് പറഞ്ഞു.
ഏറ്റുമാനൂർ ക്ഷേത്രം: രുദ്രാക്ഷമാല മോഷണം പോയതെന്നു സ്ഥിരീകരിച്ചു
12:47 AM Sep 25, 2021 | Deepika.com