പാലാ: കുടുംബവഴക്കിനെത്തുടര്‍ന്ന് പിതാവ് മകന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. 75 ശതമാനത്തോളം പൊള്ളലേറ്റ മകന് ഗുരുതരാവസ്ഥയില്‍. പ്രവിത്താനം അന്തീനാട് ക്ഷേത്രത്തിനു സമീപം കാഞ്ഞിരത്താംകുന്നേല്‍ ഷിനുവിനാണ് (35) ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിനു ശേഷം കറങ്ങിനടക്കുകയായിരുന്ന ഷിനുവിന്റെ പിതാവ് ഗോപാലകൃഷ്ണന് ചെട്ടിയാരെ (61) സിഐ കെ.പി. ടോംസന്റെ നേതൃത്വത്തില്‍ പിടികൂടി.
ബുധനാഴ്ച രാത്രി രണ്ടോടെയാണു സംഭവം. ഷിനുവും ഗോപാലകൃഷ്ണനും മാതാവും മാത്രമാണ് വീട്ടിലുള്ളത്. ബുധനാഴ്ച പകല്‍ അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു. ഇതേത്തുടർന്നാണ് വൈരാഗ്യമാണ് ആസിഡ് ആക്രമണമെന്നു പോലീസ് പറഞ്ഞു.
രാത്രി മദ്യപിച്ചെത്തിയ ഷിനു ഉറക്കത്തിലാണെന്ന് ഉറപ്പാക്കിയ ശേഷം, റബര്‍തോട്ടത്തിലെ ഷെഡില്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡെടുത്ത് ഷിനുവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ ഷിനുവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഷിനു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആസിഡ് ആക്രമണം : യുവാവ് ഗുരുതരാവസ്ഥയിൽ, പിതാവ് പിടിയില്‍
01:49 AM Sep 24, 2021 | Deepika.com