കോഴിക്കോട്: ബിജെപി കേരള ഘടകത്തില്‍ ഏതുരീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയാലും അംഗീകരിക്കാന്‍ തയാറാണെന്ന നിലപാടുമായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സംസ്ഥാന അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ഇത് ഗ്രൂപ്പു നേതാക്കളുടെ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്നും സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
2024-ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പുവരെ പാര്‍ട്ടിയെ നയിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം കെ. സുരേന്ദ്രന് നല്‍കിയതായാണ് വിവരം. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
പാര്‍ട്ടി പുനഃസംഘടനയില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്കുകയാണെങ്കില് രണ്ടുവര്‍ഷം കൊണ്ടു പാര്‍ട്ടിയെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കാനാകുമെന്ന് അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് ദേശീയ അധ്യക്ഷന്‍ സുരേന്ദ്രന് ഉറപ്പുനല്‍കി. ഡല്‍ഹി ചര്‍ച്ചകള്‍ക്കു ശേഷം സുരേന്ദ്രന് ഇന്നലെ ഉച്ചയോടെ തിരിച്ചെത്തി.
പുനഃസംഘടനയിൽ സ്വാതന്ത്ര്യം വേണമെന്ന് കെ. സുരേന്ദ്രൻ
01:49 AM Sep 24, 2021 | Deepika.com