തിരുവനന്തപുരം: കോവിഡിനെ ത്തുടർന്ന് ഒന്നരവർഷമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനു തുറക്കുന്നതിനു മുന്നോടിയായുള്ള തയാറെടുപ്പിനായി വിദ്യാഭ്യാസ-ആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും. കരടു പദ്ധതി തയാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തും.
കുട്ടികൾക്ക് പൂർണസംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കും. സംസ്ഥാന-ജില്ലാ തലത്തിൽ അധ്യാപക-രക്ഷാകർതൃ സമിതികളുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുംവിധമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ആയമാർ എന്നിവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകം പരിശീലനം നൽകും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത, സാനിറ്റൈസർ, മാസ്ക് എന്നിവ ശരിയായി ഉപയോഗിക്കേണ്ട വിധം തുടങ്ങിയവ പോലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കും.
വിദ്യാലയങ്ങൾക്കു സമീപമുള്ള അശാസ്ത്രീയ പാർക്കിംഗ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് സ്റ്റേഷൻ തലത്തിൽ സംവിധാനമൊരുക്കും. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബർ ഒന്നിന് ആരംഭിക്കുന്നത്. നവംബർ 15 മുതൽ മറ്റുളള ക്ലാസുകളും ആരംഭിക്കും.
സ്കൂൾ തുറക്കൽ: ഉന്നതതല യോഗം ഇന്ന്
01:15 AM Sep 23, 2021 | Deepika.com