തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച യുവ സോഫ്റ്റ്വേർ എൻജിനിയറുടെ കുടുംബത്തിന് 2.19 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. തിരുവനന്തപുരം പേയാട് കുണ്ടമണ്ഭാഗം പൂവൻകട്ടയ്ക്കൽ പ്രണവിന്റെ (28) കുടുംബത്തിനാണ് ഈ തുക നൽകാൻ തിരുവനന്തപുരം നഷ്ടപരിഹാര കോടതി ജഡ്ജി ശേഷാദ്രിനാഥൻ വിധിച്ചത്.
ബംഗളൂരുവിൽ ഡെൽ ഇന്റർനാഷണൽ സർവീസസ് എന്ന സ്വകാര്യ സ്ഥാപനത്തിൽ സീനിയർ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു പ്രണവ്. 2017 ഏപ്രിൽ 24നായിരുന്നു അപകടം.
പ്രണവ് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിറകിൽ വേഗത്തിൽ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. മരുതംകുഴി പാലത്തിനു സമീപം വച്ചായിരുന്നു സംഭവം. പരിക്കേറ്റു കിടന്ന പ്രണവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസിലെ രണ്ടാം എതിർകക്ഷിയായ ചോള എംഎസ് ജനറൽ ഇൻഷ്വറൻസ് കന്പനിയാണ് നഷ്ടപരിഹാരത്തുക ഹർജിക്കാരായ പ്രണവിന്റെ ഭാര്യക്കും മാതാപിതാക്കൾക്കുമായി നൽകേണ്ടത്. നഷ്ടപരിഹാരമായി വിധിച്ച 1,58,65,184 രൂപയും ഹർജി കോടതിയിൽ ഫയൽ ചെയ്ത 2017 നവംബർ മുതൽ എട്ടു ശതമാനം പലിശയും ചേർത്താണ് 2.19 കോടി രൂപ അനുവദിച്ചത്.
വാഹനാപകടം: മരിച്ച യുവാവിന്റെ കുടുംബത്തിന് 2.19 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി
01:15 AM Sep 23, 2021 | Deepika.com