കൊച്ചി: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ വിശുദ്ധ കുർബാനമധ്യേ നടത്തിയ പ്രസംഗത്തിൽ, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കൾക്ക് നൽകിയ ചില മുന്നറിയിപ്പുകളുടെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗർഭാഗ്യകരമാണെന്ന് സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.
മാർ ജോസഫ് കല്ലറങ്ങാട്ട് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ലെന്നത് ഏവർക്കും വ്യക്തമായ കാര്യമാണ്. അതേസമയം ചില സംഘടിത സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകുകയും ചെയ്തു. ഏതെങ്കിലും ഒരു മതത്തെയോ മതവിശ്വാസത്തെയോ കുറ്റപ്പെടുത്തി മാർ ജോസഫ് കല്ലറങ്ങാട്ട് സംസാരിച്ചിട്ടില്ലെന്നു പാലാ രൂപതാ കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതാണ്.
‘നാർക്കോ ജിഹാദ്’ എന്ന വാക്ക് അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെടുത്തി ‘യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസി’ന്റെ 2017ലെ ഒരു പ്രബന്ധത്തിൽ ഉപയോഗിച്ചിട്ടുള്ളതാണ്.
ഭീകരവാദ സംഘടനകൾ മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ട് എന്നതു വസ്തുതകളുടെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ രേഖ സമർഥിക്കുന്നു. അഫ്ഗാനിസ്ഥാനിൽനിന്നു കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3,000 കിലോ മയക്കുമരുന്നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് ഏതാനും ദിവസങ്ങൾക്കു മുൻപു പിടിച്ചെടുത്തു. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായി ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളോടു ശത്രുതാപരമായ അകലം പാലിക്കുന്നവരാണു കേരളത്തിലെ എല്ലാ മതസമൂഹങ്ങളും സംഘടനകളും. അതേസമയം, കേരളസമൂഹത്തിലും അപകടകരമായ ഈ ‘മരണവ്യാപാരം’ നടക്കുന്നുണ്ട് എന്നതു വസ്തുതയാണ്. ഇതിനെതിരേയാണ് മാർ കല്ലറങ്ങാട്ട് മുന്നറിയിപ്പു നൽകിയത്.
ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂർവം നഷ്ടപ്പെടുത്തി. അതിനുവേണ്ടി സമകാലിക കേരളസമൂഹത്തിൽ എളുപ്പത്തിൽ വിറ്റഴിയുന്ന ‘മതസ്പർധ’/‘വർഗീയത’ എന്നീ ലേബലുകൾ അദ്ദേഹത്തിന്റെ പ്രസംഗത്തിനു നൽകി.
മാർ കല്ലറങ്ങാട്ട് നടത്തിയത് പൊതുജനത്തിനുവേണ്ടിയുള്ള ഒരു പ്രസ്താവനയായിരുന്നില്ല മറിച്ച്, ദേവാലയത്തിൽ വച്ച് സഭാമക്കളോട് നടത്തിയ ഒരു പ്രസംഗമാണ് എന്ന വസ്തുത സൗകര്യപൂർവം അവഗണിച്ചു. ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും പ്രസ്ഥാനങ്ങളും അവരുടെ ഇടപെടലുകളിലൂടെ പിതാവിന്റെ പ്രസംഗത്തെ രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നമായി അവതരിപ്പിച്ചു. ഈ തെറ്റായ അവതരണമാണു വിവാദങ്ങൾക്കും ഫലരഹിതമായ ചർച്ചകൾക്കും കാരണമായത്.
മാർ കല്ലറങ്ങാട്ട് കുറവിലങ്ങാട് ഇടവകപ്പള്ളിയിൽ നടത്തിയ പ്രസംഗം മതസ്പർധ വളർത്തിയെന്നാരോപിച്ച് അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂർവകമായ പ്രചാരണം നടത്തുന്നവർ അതിൽനിന്നു പിന്മാറണമെന്ന് അഭ്യർഥിക്കുന്നു.
ബിഷപ്പിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശ്യശുദ്ധിയും വ്യക്തമാണെന്നിരിക്കെ അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്നു തിരിച്ചറിയുന്നു. കേരളസമൂഹത്തിൽ നിലനിന്നുപോരുന്ന സാഹോദര്യവും സഹവർത്തിത്വവും നഷ്ടപ്പെടുത്താനേ ഇത്തരം നീക്കങ്ങൾ ഉപകരിക്കൂ.
യാഥാർഥ്യമറിഞ്ഞിട്ടും പലവിധ സമ്മർദങ്ങൾക്കു വഴങ്ങി മാർ കല്ലറങ്ങാട്ടിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരേ ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കുന്നു.
കേരളത്തിന്റെ മതസൗഹാർദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും സീറോ മലബാർസഭ എന്നും പ്രതിജ്ഞാബദ്ധമാണ്. വർഗീയതയോ മതസ്പർധയോ വളർത്തുന്ന യാതൊരു നിലപാടും സഭ നാളിതുവരെ സ്വീകരിച്ചിട്ടില്ല. അതിനാൽ മതവിദ്വേഷവും സാമുദായിക സ്പർധയും വളർത്തുന്ന പ്രചാരണങ്ങളിൽനിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്ന് അഭ്യർഥിക്കുന്നു.
പൊതുസമൂഹത്തോടു ചേർന്നു കേരളസമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഫലപ്രദമായി അന്വേഷിക്കണമെന്ന് അഭ്യർഥിക്കുന്നു. ഇത്തരം തിന്മകൾക്കെതിരേയുള്ള സന്ധിയില്ലാസമരം തുടരുമെന്നും ഇതിനാൽ വ്യക്തമാക്കുന്നു.
സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗിലാണ് സീറോ മലബാർ സഭയുടെ ഈ നിലപാട് വ്യക്തമാക്കിയത്.
പബ്ലിക് അഫയേഴ്സ് കമ്മീഷൻ, കുടുംബത്തിനും അൽമായർക്കും ജീവനുംവേണ്ടിയുള്ള കമ്മീഷൻ, മാധ്യമ കമ്മീഷൻ, യുവജന കമ്മീഷൻ, സമർപ്പിതർക്കായുള്ള കമ്മീഷൻ എന്നിവയെ പ്രതിനിധീകരിച്ച് ബിഷപ് മാർ പോളി കണ്ണൂക്കാടൻ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസ് പുളിക്കൽ, മാർ ജോസഫ് പണ്ടാരശേരിൽ, മാർ തോമസ് തറയിൽ, കമ്മീഷൻ സെക്രട്ടറിമാർ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സഭാ മക്കൾക്കു നൽകിയ മുന്നറിയിപ്പുകളുടെ പേരിൽ നടക്കുന്ന വിവാദം ദൗർഭാഗ്യകരം: സീറോ മലബാർ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
01:07 AM Sep 23, 2021 | Deepika.com