തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവനയെത്തുടർന്നുണ്ടായ സ്ഥിതി വിശേഷം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മത, സമുദായ നേതാക്കളെ വിളിച്ചു കൂട്ടുന്ന കാര്യം ചിന്തിക്കാവുന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
സർവകക്ഷിയോഗം വിളിക്കുന്നതുകൊണ്ടു പ്രത്യേക പ്രയോജനമൊന്നുമില്ല. ഓരോ കക്ഷിയും അവരവരുടെ അഭിപ്രായം നാട്ടിൽ പ്രചരിപ്പിക്കട്ടെ. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല.
കേരളത്തിലെ മതപരിവർത്തനം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട ആളുകളുടെ വിവരങ്ങൾ എന്നിവ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല എന്നു മനസിലാകും. ക്രിസ്തുമതത്തിൽനിന്നും ആളുകളെ ഇസ്ലാം മതത്തിലേക്കു കൂടുതലായി പരിവർത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാനരഹിതമാണ്.
നിർബന്ധിത മതപരിവർത്തനം നടത്തിയതു സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഏതാനും വർഷങ്ങൾ മുന്പ് കോട്ടയം സ്വദേശിനി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്തതു നിർബന്ധിത മതപരിവർത്തനമാണെന്ന വ്യഖ്യാനങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു.
കേരള ഹൈക്കോടതിയും സുപ്രീംകോടതിയും ആ കേസ് വിശകലനം ചെയ്ത് ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂർത്തിയായതും മതിയായ വിദ്യാഭ്യാസം ഉള്ളതുമായ യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം ചെയ്തതാണെന്നാണ് കണ്ടെത്തിയത്.
സ്കൂൾ, കോളജ് തലങ്ങളിൽ നാനാജാതി മതസ്ഥരായ വിദ്യാർഥികൾ ഉണ്ട്. അതിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് വിപണന ശൃംഖലയിലെ കണ്ണികൾ ആവുകയോ ചെയ്താൽ അതു പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എന്നു വിലയിരുത്തുന്നതു ബാലിശമാണ്. അത്തരം പ്രചാരണങ്ങൾ നമ്മുടേതുപോലെ എല്ലാ മതസ്ഥരും ഇടകലർന്നു ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിന്റെ വിത്തിടുന്നതാകും.
സമൂഹത്തിൽ ധ്രുവീകരണം ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കുന്നുണ്ടാകും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങൾ എല്ലാ മതവിഭാഗങ്ങളിൽനിന്നും ഇതിനകം ഉയർന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള ഇടപെടലിന് സർക്കാർ നേതൃത്വം നൽകും.
തെറ്റായ പ്രവണതകൾ ഏതു തലത്തിൽനിന്നുണ്ടായാലും നിയമപരമായി നേരിടും. അതോടൊപ്പം ശരിയായ കാര്യങ്ങൾ മനസിലാക്കി ഇടപെടാൻ സാമൂഹിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
സർവകക്ഷി യോഗം ചേരില്ല: മുഖ്യമന്ത്രി
12:23 AM Sep 23, 2021 | Deepika.com