തിരുവനന്തപുരം: 2019 വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ചത് നൂറു മലയാളികൾ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരിൽ 72 പേർ തൊഴിൽപരമായ ആവശ്യത്തിനോ മറ്റോ വിദേശത്തു പോയശേഷം അവിടെനിന്ന് ഐഎസ് ആശയത്തിൽ ആകൃഷ്ടരായി പോയവരാണ്. അവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലിം സമുദായത്തിൽ ജനിച്ചവരാണ്.
മറ്റുള്ള 28 പേർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽനിന്നുതന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആ 28 പേരിൽ അഞ്ചു പേർ മാത്രമാണ് മറ്റു മതങ്ങളിൽനിന്നും ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തിയ ശേഷം ഐഎസിൽ ചേർന്നത്.
അതിൽ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തിൽപ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സണ്‍ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന ക്രിസ്ത്യൻ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തുകയും ഐഎസിൽ ചേരുകയും ചെയ്തത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകളൊന്നും എന്നു മുഖ്യമന്ത്രി പറഞ്ഞു.
നാർകോട്ടിക്ക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് പ്രകാരമുള്ള കേസുകൾ 4,941 ആണ്. അവയിൽ പ്രതികളായ 5422 പേരിൽ 2,700 (49.80%) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1,869 (34.47%) പേർ ഇസ്ലാം മതത്തിൽപ്പെട്ടവരും 853 (15.73%) പേർ ക്രിസ്തു മതത്തിൽപ്പെട്ടവരുമാണ്.
ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടതിയതായോ പരാതികൾ ലഭിക്കുകയോ അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപ്പനക്കാരോ പ്രത്യേക സമുദായത്തിൽപ്പെടുന്നവരാണ് എന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
ഐഎസിലേക്കു പോയത് 100 മലയാളികൾ
12:23 AM Sep 23, 2021 | Deepika.com