തിരുവനന്തപുരം: കെ-റെയിൽ പദ്ധതി കേരളത്തെ രണ്ടായി വെട്ടിമുറിക്കുമെന്ന യുഡിഎഫ് കണ്ടെത്തലിനു പിന്നാലെ അർധ അതിവേഗ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷൽ പർപ്പസ് വെഹിക്കളായി കേരളാ റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനെ പ്രഖ്യാപിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിനായി കിഫ്ബിയിൽനിന്ന് 2100 കോടി രൂപയാണ് വായ്പ എടുക്കുന്നത്. 955.13 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ താലൂക്കുകളിൽനിന്നാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 529.45 കിലോമീറ്റർ ദൂരത്തിലുള്ളതാണ് നിർദിഷ്ട അർധ അതിവേഗ റെയിൽപ്പാത.
കേരളത്തെ രണ്ടായി കീറിമുറിക്കുന്ന കെ-റെയിൽ പദ്ധതിക്കു പിന്നിൽ വൻ അഴിമതിക്കും കമ്മീഷനുമുള്ള നീക്കമാണെന്നു യുഡിഎഫ് ഉപസമിതി കണ്ടെത്തിയിരുന്നു. ലാവ്ലിനു സമാനമായി മന്ത്രിസഭാ തീരുമാനത്തിനു മുൻപുതന്നെ ജപ്പാനിലെ ബാങ്കുമായി കരാറിൽ ഏർപ്പെടാൻ നീക്കം നടത്തിയെന്നും ആരോപിച്ചിരുന്നു.
യുഡിഎഫിന്റെ ഈ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കെ-റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി സ്പെഷൽ പർപ്പസ് വെഹിക്കിളിനെ കണ്ടെത്താനും കിഫ്ബിയിൽനിന്നു പണം അനുവദിക്കാനും തീരുമാനിച്ചത്.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാകും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുക. റെയിൽവേ ബോർഡിൽനിന്ന് പദ്ധതിക്ക് അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കും. അർധ- അതിവേഗ റെയിൽപ്പാത കടന്നുപോകുന്ന ജില്ലകൾ ആസ്ഥാനമാക്കി ഭൂമി ഏറ്റെടുക്കലിനായി സ്പെഷൽ ഡെപ്യൂട്ടി കളക്ടർ ഓഫീസ് സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
തിരുവനന്തപുരത്തുനിന്ന് നാലുമണിക്കൂറിനുള്ളിൽ കാസർഗോഡ് എത്താവുന്നതാണ് പദ്ധതി. 64000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33700 കോടി രൂപയാകും വിദേശ വായ്പയെടുക്കുക.
കെ-റെയിൽ വിവാദത്തിനിടെ ഭൂമി ഏറ്റെടുക്കാൻ എസ്പിവിയുമായി സർക്കാർ മുന്നോട്ട്
12:23 AM Sep 23, 2021 | Deepika.com