കൊച്ചി: ഭൂമി പ്ലോട്ടുകളായി തിരിച്ചു മാറ്റം വരുത്താതെ കെട്ടിടം നിര്‍മിക്കുമ്പോള്‍ നീക്കം ചെയ്യുന്ന മണ്ണു കൊണ്ടുപോകാന്‍ ജിയോളജി വകുപ്പിന്റെ ട്രാന്‍സിറ്റ് പെര്മ്മിറ്റിനു തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഡെവലപ്പ്മെന്റ് പെര്‍മിറ്റ് വേണ്ടെന്ന് ഹൈക്കോടതി.
ഇത്തരം സാഹചര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റ്, നീക്കം ചെയ്യുന്ന മണ്ണിന്റെ അളവു വ്യക്തമാക്കിയ ബില്‍ഡിംഗ് പ്ലാന്‍, വില്ലേജ് ഓഫീസില്‍നിന്നുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിച്ചാല്‍ ട്രാന്‍സിറ്റ് പാസ് നല്‍കണമെന്നും ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവില്‍ പറയുന്നു.
വീടിന്റെ അടിത്തറയൊരുക്കാന്‍ നീക്കം ചെയ്യുന്ന മണ്ണു കൊണ്ടുപോകാന്‍ ഡെവലപ്മെന്റ് പെര്‍മിറ്റിനു നല്കിയ അപേക്ഷ പഞ്ചായത്ത് നിഷേധിച്ചതിനെതിരെ കോട്ടയം മീനടം സ്വദേശി ഫിലിപ് തോമസ് നല്കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.
കേരള പഞ്ചായത്ത് ബില്‍ഡിംഗ് ചട്ടപ്രകാരം ഭൂമി പല പ്ലോട്ടുകളായി തിരിച്ച് വികസിപ്പിക്കുന്നതിനു മണ്ണു നീക്കം ചെയ്യേണ്ടി വരുമ്പോഴാണ് ഡെവലപ്മെന്റ് പെര്‍മിറ്റ് നല്‍കുകയെന്നും കെട്ടിട നിര്‍മാണത്തിനുള്ള മണ്ണു നീക്കാന്‍ ഈ പെര്‍മിറ്റ് നല്കാന് വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് അപേക്ഷ നിരസിച്ചത്.
നീക്കം ചെയ്ത മണ്ണ് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ കേരള മൈനര്‍ മിനറല്‍ കണ്സഷന് ചട്ടപ്രകാരം ട്രാന്‍സിറ്റ് പെര്‍മിറ്റ് വേണം. ഡെവലപ്മെന്റ് പെര്‍മിറ്റ് ഹാജരാക്കാതെ ഇതു നല്‍കാനാകില്ലെന്ന ചട്ട വ്യവസ്ഥ കൂടി കണക്കിലെടുത്താണ് കെട്ടിടത്തിന്റെ നിര്‍മാണത്തിനു നീക്കം ചെയ്ത മണ്ണ് മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാനുള്ള പെര്‍മിറ്റിനു ഡെവലപ്മെന്റ് പെര്‍മിറ്റ് വേണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കിയത്.
മണ്ണ് കൊണ്ടുപോകാൻ ഡെവലപ്മെന്റ് പെര്‍മിറ്റ് വേണ്ടെന്നു ഹൈക്കോടതി
12:02 AM Sep 23, 2021 | Deepika.com