ന്യൂഡൽഹി: സ്കൂളുകൾ തുറക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ഹർജി നൽകിയ ഡൽഹിയിൽനിന്നുള്ള പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അമർ പ്രേം പ്രകാശിനോട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കോടതി വ്യവഹാരങ്ങൾ പോലുള്ള കാര്യങ്ങളിൽനിന്നു വിട്ടുനിൽക്കാനും സുപ്രീംകോടതി ഉപദേശിച്ചു.
ഹർജി പബ്ലിസിറ്റിക്കുവേണ്ടി നൽകിയതാണെന്നു വിലയിരുത്തുന്നില്ല. എന്നാൽ, ആവശ്യപ്പെട്ടിരിക്കുന്ന കാര്യം ശരിയല്ലെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. പല സംസ്ഥാനങ്ങളിലും വ്യത്യസ്ത നിയമങ്ങളുമാണ് നിലനിൽക്കുന്നത്. അതെല്ലാം ഏകീകൃത രീതിയിൽ കാണാൻ കഴിയില്ലെന്നു പറഞ്ഞ കോടതി കുട്ടികൾ മേലിൽ ഇത്തരം ഹർജികൾ നൽകുന്നതിൽനിന്നു വിട്ടുനിൽക്കണമെന്നും നിർദേശിച്ചു.
എല്ലാ കുട്ടികളെയും സ്കൂളിലേക്ക് അയയ്ക്കണം എന്നാവശ്യപ്പെട്ട് ജുഡീഷൽ ഉത്തരവ് നൽകാനൊന്നും സാധിക്കില്ല. അക്കാര്യം തീരുമാനിക്കാനുള്ള അധികാരം ജനാധിപത്യ രീതിയിൽ സംസ്ഥാന സർക്കാരുകൾക്കു വിട്ടു കൊടുക്കുന്നു.
വിവിധ സംസ്ഥാനങ്ങളിൽ ജില്ലകളുടെ എണ്ണത്തിൽ ഏറെ വ്യത്യാസങ്ങളുണ്ട്. ജനസാന്ദ്രതയുടെ കാര്യത്തിലും ഓരോ സംസ്ഥാനങ്ങളിലും വലിയ അന്തരങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ ഭരണച്ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഉയർന്ന ക്ലാസുകളിൽ പഠനം തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ചെറിയ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത് കൂടുതൽ കുഴപ്പങ്ങളുണ്ടാക്കും. അധ്യാപകർ അടിയന്തരമായി കോവിഡ് വാക്സിൻ സ്വീകരിക്കണമന്നും കോടതി നിർദേശിച്ചു.
ഡൽഹിയിലെ നിലവിലെ സാഹചര്യം എന്തു തന്നെയായാലും കേരളത്തിലെയും മഹാരാഷ്ട്രയിലും സ്ഥിതി നോക്കൂ എന്നാണ് ഹർജിക്കാരന്റെ അഭിഭാഷകനോട് കോടതി ആരാഞ്ഞത്. പശ്ചിമബംഗാളിലും പഞ്ചാബിലും അതേ അവസ്ഥ തന്നെയാണോ ഉള്ളതെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് ചോദിച്ചു.
കുട്ടികൾ സ്കൂളിൽ പോകാൻ ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഒരു കുട്ടി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതിക്ക് സ്കൂളുകൾ തുറക്കണം എന്ന നിർദേശം നൽകാനാകില്ല. ഹർജി ഒരു തരത്തിലുള്ള ശാസ്ത്രീയ അടിസ്ഥാനവും ഉള്ളതല്ലെന്നും കോടതി വിമർശിച്ചു.
പല രാജ്യങ്ങളിലും സമ്മർദങ്ങളെ തുടർന്ന് സ്കൂളുകൾ തുറന്നത് കണ്ടതാണ്. എന്നാൽ, സ്ഥിതി വഷളായതോടെ അവിടെയെല്ലാം സ്കൂളുകൾ വീണ്ടും അടയക്കേണ്ടിവന്നു. രണ്ടാം തരംഗത്തിന്റെ തീവ്രത രാജ്യം അനുഭവിച്ചതാണ്. അത്രയേറെ വരില്ലെങ്കിലും മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും നിലനിൽക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്കൂൾ തുറക്കാൻ ഹർജി; പഠനത്തിൽ ശ്രദ്ധിക്കാൻ വിദ്യാർഥിയോട് സുപ്രീംകോടതി
12:46 AM Sep 21, 2021 | Deepika.com