പാലക്കാട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി. കോഴിക്കോട് സിവിൽ സ്റ്റേഷനടുത്ത്, പുത്തൻ പീടിയേക്കൽ വീട്ടിൽ മൊയ്തീൻ കോയ (63) യെയാണ് പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നല്ലളത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
14 ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറിയിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിവന്നത് പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.
മൊയ്തീൻ കോയ കഴിഞ്ഞ എട്ടു വർഷമായി മേട്ടുപ്പാളയം സ്ട്രീറ്റിൽ കീർത്തി ആയുർവേദിക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. സ്ഥാപനത്തിന്റെ പേരിൽ ഇരുനൂ റോളം ജിയോ, ബിഎസ്എൻഎൽ സിം കാർഡുകളാണ് ഇയാൾ എടുത്തിട്ടുള്ളത്.
ഇന്റർനാഷണൽ ഫോണ്‍കോളുകൾ എസ്ടിഡി കോളുകളാക്കി മാറ്റംവരുത്തി സാമ്പത്തിക ലാഭം കൈവരിക്കലാണ് ഇയാളുടെ രീതി. മൊയ്തീൻ കോയയുടെ മകൻ ഷറഫുദ്ദീനെതിരേ ചേവായൂർ പോലീസ് സ്റ്റേഷനിലും സഹോദരൻ ഷബീറിന് കോഴിക്കോട് സ്റ്റേഷനിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് കേസുകൾ നിലവിലുണ്ട്.
മൊയ്തീനെതിരേ രണ്ടു മാസം മുമ്പ് മലപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വണ്ടൂരിലുള്ള തനിമ ബയോവേദിക് എന്ന സ്ഥാപനത്തിന്റെ മറവിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് നടത്തിവന്നത് പോലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലക്കാട്ടെ സമാന്തര എക്സ്ചേഞ്ച് കേസ്: മുഖ്യപ്രതി പിടിയിൽ
11:48 PM Sep 19, 2021 | Deepika.com