വൈപ്പിൻ: കട്ടപ്പനയിലെ ആഡംബര റിസോർട്ടിൽ താമസിച്ച് ലക്ഷങ്ങളുടെ ബിൽ നൽകാതെ മുങ്ങിയ പ്രതിയെ യുവാവിനെ കബളിപ്പിച്ച് 22,000 രൂപ തട്ടിയെടുത്ത കേസിൽ മുനന്പം പോലീസ് അറസ്റ്റു ചെയ്തു.
പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനു ഭവനിൽ മനു(40)വാണ് അറസ്റ്റിലായാത്. റിസോർട്ടിൽ ലക്ഷങ്ങളുടെ ബിൽ നൽകാതെ മുങ്ങിയ കേസിൽ കട്ടപ്പന പോലീസ് ഗോവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ചോദ്യം ചെയ്യലിനിടെ മുന്പത്ത് യുവാവിനെ കബളിച്ച് 22,000 രൂപ തട്ടിയെടുത്ത വിവരം പ്രതി പോലീസിനോടു പറഞ്ഞു. തുടർന്ന് മുനന്പം പോലീസ് പീരുമേട് സബ് ജയിലിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളത്തെ ഉജ്ജീവൻ ബാങ്കിൽനിന്ന് അഞ്ചു ലക്ഷം രൂപ വായ്പ തരപ്പെടുത്തി നല്കാമെന്ന് പറഞ്ഞ് മുനന്പം സ്വദേശിയായ ജയദീപിൽനിന്ന് പ്രതി സർവീസ് ചാർജ് ഇനത്തിൽ ഗൂഗിൾ പേ മുഖാന്തിരം 22,000 രൂപ തട്ടിയെടുത്തിരുന്നു. സംഭവത്തിൽ ജൂലൈ 28നു മുനന്പം പോലീസ് കേസ് എടുത്തിരുന്നു. തട്ടിപ്പിനിരയായ ജയദീപ് കഴിഞ്ഞ മാസം സാന്പത്തിക ബുദ്ധിമുട്ടുകളാൽ ആത്മഹത്യ ചെയ്തു.
നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് മുനന്പം സിഐ എ.എൽ. യേശുദാസ്, എസ്ഐ കെ.എസ്. ശ്യാംകുമാർ എന്നിവർ പറഞ്ഞു. ആലപ്പുഴ, പുന്നപ്ര, പാന്പാടി, പൊൻകുന്നം , തോപ്പുംപടി, തിരുവല്ല തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ആഡംബര റിസോർട്ടിൽ ലക്ഷങ്ങളുടെ ബിൽ തുക കൊടുക്കാതെ മുങ്ങിയ തട്ടിപ്പുവീരൻ അറസ്റ്റിൽ
11:48 PM Sep 19, 2021 | Deepika.com