തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജൻസിയായ കാരിത്താസ് ഇന്ത്യയുമായി കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിലെ ആറു സർക്കാർ മെഡിക്കൽ കോളജുകൾക്കും കൊച്ചി ജനറൽ ആശുപത്രിക്കും നൽകുന്ന ഐസിയു വെന്റിലേറ്ററുകൾ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായാണ് വെന്റിലേറ്ററുകൾ കൈമാറിയത്.
കോവിഡ് പ്രതിരോധത്തിൽ കാരിത്താസ് ഇന്ത്യ രണ്ടര ക്കോടി ജനങ്ങൾക്ക് വിവിധ സർക്കാരിതര സന്നദ്ധ സംഘടനകളുമായി ചേർന്ന് 100 കോടി രൂപയുടെ മരുന്നും ഭക്ഷണവും ജീവൻ രക്ഷാ ഉപകരണങ്ങളും നൽകി.
ഓഖി പുനരധിവാസത്തിന് നൽ കിയ 10 കോടിയുടെയും പ്രളയ കാലത്ത് കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് കെസിബിസി നടത്തിയ 360 കോടി രൂപയുടെ ദുരിതാശ്വാസ ക്ഷേമ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി ശ്ലാഘിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പോൾ മൂഞ്ഞേലി, മലങ്കര സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. തോമസ് മുകളൂംപുറത്ത് എന്നിവർ സംബന്ധിച്ചു. 12 ലക്ഷം രൂപ വീതം ചെലവു വരുന്ന 14 യൂണിറ്റുകളാണ് നൽകിയത്.
കാരിത്താസ് ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പാക്കും: മുഖ്യമന്ത്രി
12:25 AM Sep 19, 2021 | Deepika.com