തിരുവനന്തപുരം: കോവിഡനന്തരം സ്കൂളുകൾ തുറക്കുന്പോൾ കുട്ടികളെ അടുത്തറിയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കുട്ടികൾ തമ്മിലും അധ്യാപകരും കുട്ടികളും തമ്മിലുമുള്ള അപരിചിതത്വവും പരിഹരിക്കണം. കുട്ടിയെ അടുത്തറിയാൻ സഹായകരമായ പദ്ധതികൾ ആസൂത്രണം ചെയ്യണം.
10-15 കുട്ടികൾക്ക് മെന്റർ എന്ന നിലയിൽ ഓരോ അധ്യാപകനെ വീതം നിശ്ചയിക്കണം. ദീർഘകാലം വീട്ടിൽ കഴിഞ്ഞ് സ്കൂളിൽ വന്ന കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞു വികസിപ്പിക്കണം. ഓണ്ലൈൻ പഠനത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കണം. ഡിജിറ്റൽ ഡിവൈസ് പാടില്ല. അധ്യാപകരുടെ പ്രഫഷണലിസം വർധിപ്പിക്കാൻ പരിശീലനം നൽകണം.
ഓരോ ജില്ലയിലും റിസോഴ്സ് ടീം വേണം. ദേശീയതലത്തിൽ തന്നെ പ്രാവീണ്യമുള്ള വിദഗ്ധരെ പരിശീലനത്തിന്റെ ഭാഗമായി കൊണ്ടുവരണം. അക്കാദമിക് മാസ്റ്റർ പ്ലാൻ തുടരണം. പുതിയ കുട്ടികൾക്കും നേരത്തെയുള്ള കുട്ടികൾക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും വിദ്യാകിരണം സംസ്ഥാന മിഷന്റെ ആദ്യ യോഗത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി നിർദേശിച്ചു.
കുട്ടികൾ നേരിടുന്ന സാമൂഹിക-മാനസിക-അക്കാദമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുണ്ടാകണം. പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ പഠന പിന്തുണ നൽകണം. ക്ലാസ് മുറികളെ ഡിജിറ്റൽ സൗഹൃദമാക്കാൻ വിപുലീകൃത പദ്ധതികൾ വേണം മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളിലെ വായനാശീലം മെച്ചപ്പെടുത്താൻ ലൈബ്രറി സംവിധാനം ശക്തിപ്പെടുത്തണം. ഭൗതിക സൗകര്യ വികസന കാര്യങ്ങളിൽ തുടങ്ങിവച്ച പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ- അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കും. എല്ലാ മിഷനുകളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികൾ വിദ്യാകിരണം പദ്ധതികളുമായി സംയോജിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ വി. ശിവൻകുട്ടി, ഡോ.ആർ. ബിന്ദു, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടിക്കാറാം മീണ, ശാരദ മുരളീധരൻ, രാജേഷ് സിംഗ്, ഐടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ കെ. ജീവൻബാബു, നവകേരളം കർമ പദ്ധതി കോ - ഓർഡിനേറ്റർ ടി.എൻ. സീമ എന്നിവർ പ്രസംഗിച്ചു.
സ്കൂളിൽ കുട്ടിയെ അടുത്തറിയാനുള്ള പദ്ധതി ആസൂത്രണം ചെയ്യണമെന്നു മുഖ്യമന്ത്രി
12:25 AM Sep 19, 2021 | Deepika.com