കൊച്ചി: വിവിധ സാംസ്കാരിക സംഘടനകളില്‍ അംഗമായിരുന്ന കെ.എം. റോയ് മാധ്യമപ്രവര്‍ത്തനത്തില്‍ മാത്രമല്ല, കൊച്ചിയുടെ പൊതുരംഗത്തും നിറസാന്നിധ്യമായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെല്ലാം അദ്ദേഹത്തിന് വലിയൊരു സുഹൃദ്വലയമുണ്ടായിരുന്നു.
"തുറന്ന മനസോടെ’എന്ന പേരില്‍ എഴുതിയിരുന്ന പ്രതിവാര ലേഖനങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. മംഗളം വാരികയില്‍ "ഇരുളും വെളിച്ചവും' എന്ന പേരില്‍ എഴുതിയിരുന്ന പംക്തി പിന്നീട് പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചു.
മോഹമെന്ന പക്ഷി, സ്വപ്ന എന്റെ ദുഃഖം, മനസില്‍ എന്നും മഞ്ഞുകാലം, ആതോസ് മലയില്‍, കാലത്തിനു മുമ്പേ നടന്ന മാഞ്ഞൂരാന്, പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, ഷിക്കാഗോയിലെ കഴുമരങ്ങള്‍, കറുത്ത പൂച്ചകള്‍, ചുവന്ന പൂച്ചകള്‍ തുടങ്ങിയ കൃതികളുടെയും രചയിതാവാണ്.
പത്രപ്രവര്‍ത്തനരംഗത്തെ മികച്ച സംഭാവനകള്‍ക്ക് ശിവറാം അവാര്‍ഡ്, മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന് അവാര്‍ഡ്, സഹോദരന് അയ്യപ്പന് അവാര്‍ഡ്, റഹീം മേച്ചേരി അവാര്‍ഡ്, കേസരി രാഷ്ട്ര സേവാ പുരസ്കാരം, സി.പി. ശ്രീധരന് അവാര്‍ഡ്, കെസിബിസി അവാര്‍ഡ്, ഫൊക്കാന അവാര്‍ഡ്, ഓള് ഇന്ത്യ കാത്തലിക് യൂണിയന് ലൈഫ് ടൈം അവാര്‍ഡ്, കെ. വിജയരാഘവന് അവാര്‍ഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചു.
മാധ്യമവിദ്യാര്ഥികള്ക്കു ക്ലാസുകൾ എടുത്തിരുന്ന കെ.എം. റോയ്, ഒട്ടേറെ മാധ്യമ പ്രവർത്തകരുടെ ഗുരുസ്ഥാനീയനാണ്. പത്രപ്രവര്‍ത്തകരുടെ വേജ്ബോര്‍ഡ്, പ്രസ് അക്കാദമി, പെന്ഷന് തുടങ്ങിയ പദ്ധതികളുടെ ആസൂത്രകരില്‍ ഒരാളായിരുന്നു. നിരവധി വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി.
അനുശോചിച്ചു
തിരുവനന്തപുരം: പതിറ്റാണ്ടുകളായി ഇംഗ്ലീഷ്, മലയാളം പത്രപ്രവർത്തന രംഗത്ത് കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭ മാധ്യമപ്രവർത്തകനെയാണ് കെ.എം. റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
ഇംഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിൽ ഒരുപോലെ തിളങ്ങിയ കെ.എം. റോയിയുടെ നിര്യാണം ഇന്ത്യൻ മാധ്യമരംഗത്തിന് വലിയ നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മന്ത്രിമാരായ ആന്റണി രാജു, പി.എ. മുഹമ്മദ് റിയാസ്, പ്രഫ. ആർ. ബിന്ദു, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവരും കെ.എം. റോയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കെ.എം. റോയ്; പൊതുരംഗത്തും നിറഞ്ഞ വ്യക്തിത്വം
11:33 PM Sep 18, 2021 | Deepika.com