തിരുവനന്തപുരം: തന്റെ പൊതുജീവിതം ജനങ്ങളുമായി ലയിച്ചുചേർന്നതാണെന്നും ജനങ്ങളിൽനിന്നും ലഭിക്കുന്ന ഊർജമാണ് ഏറ്റവും വലുതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു ഹൈസിന്ദ് ഹോട്ടലിൽ നടന്ന ഡോക്യുമെന്ററി പ്രദർശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള നല്ല ബന്ധമാണ് ജനാധിപത്യത്തിന്റെ ശക്തി. ഭരണാധികാരികൾക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുന്പോഴാണ് ജനാധിപത്യത്തിൽ പല പ്രശ്നങ്ങളും ഉടലെടുക്കുന്നത്. കോവിഡ് കാലത്തും കഷ്ടപ്പെടുന്ന ജനങ്ങൾക്കുവേണ്ടി സമയം ചെലവഴിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അങ്ങേയറ്റം ദയയും മനുഷ്യസ്നേഹവുമുള്ള അപൂർവ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് ഡോക്യുമെന്ററി പ്രദർശനോദ്ഘാടനം നിർവഹിച്ചു പ്രസംഗിച്ച പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ഒരു വിഗ്രഹംപോലെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആളാണ് താനെന്ന് പ്രശസ്ത എഴുത്തുകാരൻ പെരുന്പടവം ശ്രീധരൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി എംഎൽഎ ആയശേഷമാണ് എംഎൽഎമാരുടെ ജനകീയവത്കരണത്തിന് തുടക്കമിട്ടതെന്ന് ചടങ്ങിൽ പ്രസംഗിച്ച യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പാലോട് രവി നന്ദി പറഞ്ഞു. എം. വിൻസന്റ് എംഎൽഎ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോണ്‍, മുൻ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടെക്നോപാർക്ക് സ്ഥാപക സിഇഒ ജി. വിജയരാഘവൻ, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, നിംസ് മെഡിസിറ്റി മാനേജിഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, ഡെയ്സി ജേക്കബ്, ഷീല ജെയിംസ്, ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളായ മറിയാമ്മ ഉമ്മൻ, ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, എഫിനോവ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് മക്ബുൽ റഹ്മാൻ സംവിധാനം ചെയ്ത ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ദ അണ്‍നോണ്‍ വാരിയർ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്കു സമാപനം
12:59 AM Sep 18, 2021 | Deepika.com