കോട്ടയം: കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ലക്ഷ്യംവയ്ക്കുന്ന ഭീകര-തീവ്രവാദപ്രസ്ഥാനങ്ങളുടെ അജൻഡകൾ നിസാരവത്കരിക്കരുതെന്നും ഭരണമുന്നണിയിലെ പ്രമുഖ കക്ഷിതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിരിക്കുന്നത് ഗൗരവമായിട്ടെടുത്ത് അടിയന്തര ഇടപെടലുകളുണ്ടാകണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
ഭീകരവാദപ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസമേഖലയിലെ കൈകടത്തലിനെക്കുറിച്ചു കഴിഞ്ഞ മൂന്നു വർഷക്കാലത്തിനിടെ പലതവണ സിബിസിഐ ലെയ്റ്റി കൗണ്‍സിൽ ആവർത്തിച്ചു സൂചിപ്പിച്ചപ്പോൾ പലരും അവഗണിച്ചു.
ഏറെ ആസൂത്രിതമായ ദീർഘകാല അജൻഡകൾ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ കേന്ദ്രീകരിച്ച് ഭീകരവാദപ്രസ്ഥാനങ്ങൾ രൂപം നൽകിയിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു. സ്വതന്ത്ര വിദ്യാർഥി സംഘടനകൾ രൂപീകരിച്ചു ചില പ്രഫഷണൽ കോളജുകളിലെ വിദ്യാർഥി യൂണിയനുകൾ ഇക്കൂട്ടർ പിടിച്ചടക്കിയിരിക്കുന്നത് ഇതിന്റെ ചില സൂചനകൾ മാത്രം.
വിദേശ രാജ്യങ്ങളിൽനിന്ന് ഉന്നതവിദ്യാഭ്യാസമേഖലയിലെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷനുവേണ്ടി ഒരിക്കലുമില്ലാത്ത കുതിച്ചുചാട്ടമാണ് 2021-22ലെന്നു കേരള യൂണിവേഴ്സിറ്റിയുടേതായി 2021 ഓഗസ്റ്റ് 6ന് മാധ്യങ്ങളിൽവന്ന കുറിപ്പിൽ പറയുന്നു. ലഭിച്ച 24,044 ആപ്ലിക്കേഷനുകൾ പ്രധാനമായും ഇറാൻ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ. ബംഗ്ലാദേശ് എന്നി രാജ്യങ്ങളിൽനിന്നുള്ളതാണ്.
കേരളത്തിൽനിന്നും കുട്ടികൾ വിദേശത്തേക്കും ഇതരസംസ്ഥാനങ്ങളിലേക്കും ഉപരിപഠനത്തിനു പോകുന്പോൾ കേരളത്തിലേക്ക് ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളായ രാജ്യങ്ങളിൽനിന്ന് ഉപരിപഠനത്തിന് എത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് വിലയിരുത്തപ്പെടണം. കാഷ്മീരിൽനിന്നും കേരളത്തിലെ കോളജുകളിൽ പഠിക്കുവാൻ എത്തിയിരിക്കുന്നവരെയും നിരീക്ഷണവിധേയരാക്കേണ്ടതുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ നിർണായക പങ്കാളിത്തവും ഉന്നതനിലവാരവും പുലർത്തുന്ന ക്രൈസ്തവ സ്ഥാപനങ്ങൾ വരുംനാളുകളിൽ ഈ തലങ്ങളിൽ നേരിടാനിരിക്കുന്ന വെല്ലുവിളികൾ ചെറുതായിരിക്കില്ലെന്നും ഏറെ മുൻകരുതലോടെ നീങ്ങണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
വിദ്യാഭ്യാസമേഖലയിൽ ഭീകരവാദ പ്രസ്ഥാനങ്ങളുടെ കൈകടത്തൽ ഗൗരവമായി കാണണമെന്ന് ലെയ്റ്റി കൗൺസിൽ
12:48 AM Sep 18, 2021 | Deepika.com