തിരുവനന്തപുരം: ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള കൂടുതൽ ഇളവുകൾ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം പരിഗണിക്കും.
നിശ്ചിത യാത്രക്കാർക്കു ബസുകളിൽനിന്ന് യാത്രചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ ബസുകളിൽ ഇരുന്നുയാത്ര മാത്രമാണ് അനുവദിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ബസ് ചാർജിൽ 25 ശതമാനം വർധന സർക്കാർ വരുത്തിയിരുന്നു. ഇതു പിൻവലിച്ചു സാധാരണ ടിക്കറ്റ് ചാർജിലേക്കു മടങ്ങുമോ എന്ന കാര്യത്തിലും സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.
കടകളുടെ പ്രവർത്തനസമയം രാത്രി ഒൻപതിൽനിന്ന് ഉയർത്തുന്നതും ആലോചിക്കുന്നുണ്ട്. നിലവിൽ രാത്രി ഒൻപതുവരെ തുറന്നു പ്രവർത്തിക്കാനാണ് അനുമതി. എന്നാൽ, ജനസംഖ്യാധിഷ്ഠിത രോഗവ്യാപനാനുപാതം എട്ടിനുമുകളിലുള്ള തദ്ദേശസ്ഥാപന വാർഡുകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരും.
ഇന്നുച്ചകഴിഞ്ഞ് 3.30 നാണ് അവലോകനയോഗം ചേരുക. തിയറ്ററുകൾ തുറക്കണമെന്ന ആവശ്യത്തിൽ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഒക്ടോബർ നാലുമുതൽ കോളജുകളും ഉന്നത- സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും തുറക്കാൻ അനുമതി നൽകിയിരുന്നു.
ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം: ഇന്നത്തെ അവലോകനയോഗം പരിഗണിക്കും
12:07 AM Sep 18, 2021 | Deepika.com