കോട്ടയം/ചങ്ങനാശേരി/പാലാ: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോട്ടയത്തെ വിവിധ സമുദായ മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്ത് എത്തിയ ഇരുവരും ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവുമായി അരമണിക്കൂറിലേറെനേരം ചർച്ച നടത്തി. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനെയും ഇരുവരും സന്ദർശിച്ചു. വികാരി ജനറാൾമാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ, മോണ്‍. തോമസ് പാടിയത്ത്, ചാൻസലർ റവ.ഡോ. ഐസക്ക് ആലഞ്ചേരി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
ഉച്ചകഴിഞ്ഞു പാലാ ബിഷപ്സ് ഹൗസിലെത്തിയ കെ. സുധാകരൻ മാർ ജോസഫ് കല്ലറങ്ങാട്ടുമായി ചർച്ച നടത്തി. കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു. നാർകോട്ടിക്-ലൗ ജിഹാദ് വിഷയങ്ങളിൽ പാലാ ബിഷപ് നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയും ഒപ്പമുണ്ടായിരുന്നു. വികാരി ജനറാൾ മോണ്‍. ജോസഫ് തടത്തിൽ, മോണ്‍. സെബാസ്റ്റ്യൻ വേത്താനത്ത്, പ്രൊക്യുറേറ്റർ ഫാ. ജോസ് നെല്ലിക്കത്തെരുവിൽ എന്നിവർ ബിഷപ്പിനൊപ്പം ചർച്ചയിൽ പങ്കെടുത്തു.
ഈസമയം സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാനെയും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലത്തെയും പ്രതിക്ഷനേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്കൊപ്പമാണ് സതീശൻ ഇരുവരെയും കാണാൻ എത്തിയത്. ബിഷപ്പും ഇമാമും ചേർന്നു നടത്തിയ പത്രസമ്മേളനം മാതൃകയാണെന്നും ഇരുവരെയും അഭിനന്ദിക്കാനാണ് എത്തിയതെന്നും സതീശൻ പറഞ്ഞു.
വിഷയത്തിൽ നേട്ടം കൈവരിക്കാനല്ല, മറിച്ചു വിഷയം തീരുന്നതിനുവേണ്ടിയാണു ചർച്ച നടത്തിയതെന്നും പ്രതിപക്ഷനേതാവ് സന്ദർശനത്തിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു.
പാലാ ബിഷപ്പിനെ കാണാതെ വി.ഡി. സതീശൻ
ഇന്നലെ കോട്ടയത്ത് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാലാ ബിഷപ്പിനെ കണ്ടില്ല. ചങ്ങനാശേരി അതിരൂപത ആസ്ഥാനത്തും സിഎസ്ഐ ബിഷപ്പിനെയും താഴത്തങ്ങാടി ഇമാമിനെയും സന്ദർശിച്ച സതീശൻ പാലായിൽ പോയില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നതിനാലാണു കെപിസിസി പ്രസിഡന്റിനൊപ്പം പാലാ ബിഷപ്പിനെ സന്ദർശിക്കാത്തതെന്നു വി.ഡി. സതീശൻ പറഞ്ഞു.
പാലാ ബിഷപ്പുമായി ഒരു പ്രശ്നവുമില്ല, കാണേണ്ട സാഹചര്യമുണ്ടെങ്കിൽ കാണും. പ്രബുദ്ധമായ നാടാണെന്ന സന്ദേശമാണു കേരളം നല്‍കേണ്ടത്. സർക്കാർ ഇനിയെങ്കിലും വിഷയം പരിഹരിക്കാൻ മുൻകൈ എടുത്താൽ സ്വാഗതം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോടു പ്രതികരിച്ചു.
മതേതരത്വം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്: കെ. സുധാകരൻ
പാലാ: നാർകോട്ടിക് ലൗജിഹാദ് വിഷയത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തെത്തുടർന്നുണ്ടായ വിഷയത്തിൽ ഒരുമിച്ചിരുന്ന് ചർച്ച നടത്തി സൗഹാർദപരമായ തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മതേതരത്വം സംരക്ഷിക്കുന്നതിനൊപ്പം അതിനു പോറലേൽക്കാത്ത സാഹചര്യം ഉണ്ടാകണമെന്നും ബിഷപ്സ് ഹൗസിലെത്തി മാർ കല്ലറങ്ങാട്ടിനെ കണ്ടശേഷം സുധാകരൻ പറഞ്ഞു.
ചങ്ങനാശേരി ആർച്ച് ബിഷപിനെയും കോട്ടയം താഴത്തങ്ങാടി ഇമാമിനെയും കണ്ടു. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന നിർദേശമാണ് എല്ലാവരും പൊതുവിൽ അംഗീകരിച്ചത്. പ്രശ്നങ്ങൾ ദൂരീകരിക്കാനുള്ള നടപടികളാണ് ആവശ്യം. സർക്കാരിനോട് ഇക്കാര്യം രണ്ടു വട്ടം ആവശ്യപ്പെട്ടു. എന്നാൽ നടപടിയുണ്ടായില്ലെന്നും സുധാകരൻ പറഞ്ഞു.
ബിഷപ്പുമാരെ കണ്ട് നേതാക്കൾ
01:54 AM Sep 17, 2021 | Deepika.com