കോഴിക്കോട്: മുസ്ലിം ലീഗ് ഉയർത്തുന്ന ആദർശത്തിൽനിന്ന് വ്യതിചലിക്കുകയില്ലെന്ന മുൻ ഹരിത നേതാക്കളുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് അച്ചടക്ക നടപടി മയപ്പെടുത്താൻ ലീഗ് നേതൃത്വം. കഴിഞ്ഞദിവസം കാലിക്കട്ട് പ്രസ്ക്ലബിൽ മുൻ ഹരിത നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തെത്തുടർന്നാണ് മുസ്ലിം ലീഗ് നേതൃത്വം അയഞ്ഞത്.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ. സലാമിനെയും എംഎസ്എഫ് നേതൃത്വത്തെയും കടുത്ത ഭാഷയിൽ വിമർശിച്ചപ്പോഴും ലീഗ് രാഷ്ട്രീയത്തെയും പാരമ്പര്യത്തെയും തള്ളിപ്പറയാൻ നേതാക്കൾ തുനിഞ്ഞിരുന്നില്ല. ഇതോടെ മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽനിന്നും മറ്റു രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിൽനിന്നും വലിയ പിന്തുണയാണ് ഇവർക്കു ലഭിച്ചത്.
ഇതോടെ മനംമാറ്റത്തിന്റെ സൂചന നൽകി നേതാക്കൾ രംഗത്തെത്തി. പി.എം.എ. സലാം കഴിഞ്ഞദിവസം തന്നെ ഇവരെ അനുകൂലിച്ചു രംഗത്തെത്തിയിരുന്നു. സംഘടനയ്ക്കകത്തെ ചില നടപടികൾമാത്രമാണ് കൈക്കൊണ്ടതെന്നും പാർട്ടിയിൽനിന്നു പുറത്താക്കുന്നതു സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അച്ചടക്ക നടപടിയിൽനിന്നു പിന്നോട്ടില്ലെന്ന് നേതാക്കൾ പറയുമ്പോഴും ഇന്നലെ മുതിർന്ന നേതാവ് എം.കെ. മുനീർ എംഎൽഎയും ആരോപണം മയപ്പെടുത്തി രംഗത്തെത്തി.
ഹരിതയുടെ മുൻ പ്രസിഡന്റ് മുഫീദ തെസ്നി, ജനറൽ സെക്രട്ടറി നജ്മ തബ്സീറ, വൈസ് പ്രസിഡന്റ് ഫസീല, ജോയിന്റ് സെക്രട്ടറി മിന ഫർസാന എന്നിവരായിരുന്നു വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
‘ഹരിത’യിൽ പുനർവിചിന്തനം; കടുത്ത നടപടിയില്ല
01:54 AM Sep 17, 2021 | Deepika.com