തിരുവനന്തപുരം: സമൂഹത്തിൽ അസ്വസ്ഥതയും ജനങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കർക്കശമായി നേരിടാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
സംസ്ഥാനത്തു സമൂഹമാധ്യമങ്ങളിൽ അടക്കം വിവാദ പ്രസ്താവനകൾ വ്യാപകമായ സാഹചര്യത്തിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. മതനിരപേക്ഷ പാരന്പര്യവും മതസാഹോദര്യവും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം.
സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങൾ ഏറ്റെടുത്ത് വർഗീയ വിഭജനമടക്കം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നവരെ നിർദാക്ഷിണ്യം നേരിടും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്കർഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനു പോലീസിലെ സൈബർ വിഭാഗത്തിനു പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സമൂഹത്തിൽ ചേരിതിരിവു സൃഷ്ടിക്കുന്ന തരത്തിൽ വിവാദ പ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴി നടത്തുന്നവർക്കെതിരേ ഐടി ആക്ട് ഉൾപ്പെടെയുള്ള നിയമപ്രകാരം കേസെടുക്കാനും പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.
വിദ്വേഷപ്രചാരണം നടത്തുന്നവരെ നിർദാക്ഷിണ്യം നേരിടും: മുഖ്യമന്ത്രി
12:49 AM Sep 17, 2021 | Deepika.com