കണ്ണൂർ: കണ്ണൂര്‍ സര്‍വകലാശാലയുടെ എംഎ ഗവേണന്‍സ് ആൻഡ് പൊളിറ്റിക്സ് കോഴ്സിൽ വിവാദ ഭാഗം ഉൾപ്പെടുന്ന പേപ്പർ മൂന്നാം സെമസ്റ്ററിൽ പഠിപ്പിക്കില്ലെന്ന് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ.
മാറ്റങ്ങളോടെ ഈ ഭാഗം നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും മൂന്നാം സെമസ്റ്ററിൽ പഴയ സിലബസ് പ്രകാരമുള്ള കണ്ടംപററി പൊളിറ്റിക്കൽ തിയറി പഠിപ്പിക്കുമെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കവേ വിസി വ്യക്തമാക്കി.
സിലബസിൽ പോരായ്മകൾ ഉണ്ടായിരുന്നുവെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തൽ. നിർദേശങ്ങൾ ബോർഡ് ഓഫ് സ്റ്റഡീസിനു കൈമാറിയിട്ടുണ്ട്. 29നു ചേരുന്ന അക്കാദമിക് കൗൺസിൽ അന്തിമതീരുമാനമെടുക്കുമെന്നും പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
എംഎ ഗവേണന്‍സ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ മൂന്നാം സെമസ്റ്ററിലെ തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിലാണ് വിവാദത്തിനിടയാക്കിയ സിലബസുള്ളത്.
ഹിന്ദുത്വവാദത്തിന്റെ വക്താക്കളായിരുന്ന വി.ഡി. സവർക്കർ, എം.എസ്, ഗോൾവാൾക്കർ എന്നിവരുടെ "വീ ഓര് ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്’, ‘ബഞ്ച് ഓഫ് തോട്ട്സ്’, സവര്‍ക്കറുടെ ‘ഹിന്ദുത്വ; ഹു ഇസ് എ ഹിന്ദു’ എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കൂടാതെ, ഹിന്ദുത്വവാദികളായ ദീൻദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും സിലബസിൽ ഉൾപ്പെടുത്തിയിരുന്നു.
വിവാദത്തെത്തുടർന്ന് കേരള സര്‍വകലാശാലയിലെ ഡോ. ജെ. പ്രഭാഷ്, കോഴിക്കോട് സര്‍വകലാശാലാ റിട്ട. പ്രഫ. കെ.എസ്. പവിത്രന്, കണ്ണൂർ സര്‍വകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. എ. സാബുഎന്നിവരടങ്ങിയ സമിതിയെ സിലബസ് പഠിക്കാന്‍ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കണ്ണൂർ സർവകലാശാലാ സിലബസ് വിവാദം; വിവാദപാഠം പഠിപ്പിക്കില്ലെന്നു വിസി
12:49 AM Sep 17, 2021 | Deepika.com