ഒല്ലൂർ(തൃശൂർ): ജീപ്പിലിരുന്ന എസ്ഐയെ പുറത്തേക്കു വിളിച്ചിറക്കി സല്യൂട്ട് ചെയ്യിച്ചെന്നു സുരേഷ് ഗോപി എംപിക്കെതിരേ വിവാദം.
പുത്തൂരിൽ മിന്നൽചുഴലിക്കാറ്റിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. സുരേഷ് ഗോപിയും കൂടെയുള്ളവരും എത്തിയപ്പോൾ പോലീസ് ജീപ്പിലിരിക്കുകയായിരുന്നു ഒല്ലൂർ എസ്ഐ ആന്റണി. ഇതുകണ്ട്, എസ്ഐയെ വിളിച്ചിറക്കിയ സുരേഷ് ഗോപി, താൻ മേയറല്ല, എംപിയാണ്, അതുകൊണ്ട് ഒരു സല്യൂട്ട് ഒക്കെ ആകാം സാർ, ശീലമൊന്നും മറക്കരുത് എന്നു പറഞ്ഞു.
എസ്ഐ ഉടൻതന്നെ ജീപ്പിൽനിന്നിറങ്ങി സല്യൂട്ട് ചെയ്തു. അവിടെ ഒരു മരം വെട്ടിയിട്ടതു ലേലം ചെയ്യാതെ നശിക്കുന്നതു സംബന്ധിച്ച് ഫോറസ്റ്റുകാരോടു വിവരം പറയണമെന്നു കൂടി എസ്ഐയെ ഓർമിപ്പിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്.
എംപിമാരെ പോലീസ് സല്യൂട്ട് ചെയ്യണമെന്നാണ് താൻ മനസിലാക്കിയിരിക്കുന്നതെന്ന് പിന്നീട് സുരേഷ് ഗോപി പ്രതികരിച്ചു. 2016ൽ താൻ എംപിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഉള്ള അറിവാണ്. അതിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ രാജ്യസഭാ ചെയർമാൻ അറിയിക്കണം. ഇതുവരെ അങ്ങനെയുള്ള വിവരം കിട്ടാത്തതിനാൽ സല്യൂട്ട് ചെയ്യണമെന്നതിൽ മാറ്റമില്ലെന്നാണ് മനസിലാക്കുന്നത്. താൻ എസ്ഐയെ ശാസിക്കുകയോ മറ്റോ ചെയ്തിട്ടില്ല. വളരെ ശാന്തഭാവത്തിൽതന്നെയാണ് പറഞ്ഞത്. സാർ എന്നു വിളിച്ചാണ് സംസാരിച്ചതും.
തൃശൂർ കോർപറേഷൻ മേയറുടെ സല്യൂട്ട് വിവാദം കത്തിനിന്നതിനു പിന്നാലെയായതിനാൽ എംപിയുടെ സല്യൂട്ട് ചോദിച്ചുവാങ്ങൽ ചർച്ചാവിഷയമായി. തനിക്കു സല്യൂട്ട് ചെയ്യുന്നില്ലെന്നു പറഞ്ഞ് മേയർ എം.കെ. വർഗീസ് പരാതി നൽകിയത് ഏറെ വിവാദമായിരുന്നു. പിന്നീട് മേയർക്കു സല്യൂട്ട് ചെയ്യേണ്ടതില്ലെന്നു പോലീസ് വ്യക്തമാക്കിയതോടെയാണ് ആ വിവാദം കെട്ടടങ്ങിയത്.
ഞാൻ മേയറല്ല, എംപിയാണ്!
01:10 AM Sep 16, 2021 | Deepika.com