തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ പിന്തുണച്ചു സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവ് കേരള ബ്രിഗേഡ് ഭാരവാഹികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി.
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നും ജലനിരപ്പ് 130 അടിയാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നതായി സേവ് കേരള ബ്രിഗേഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുല്ലപ്പെരിയാർ അപകടത്തിലാണെന്ന ഏഷ്യൻ ഡാം സേഫ്റ്റി അഥോറിറ്റിയുടെയും ഐഐടി റൂർക്കി, ഐഐടി ഡൽഹി റിപ്പോർട്ടുകൾ, സർക്കാർ സമിതി റിപ്പോർട്ടുകൾ എന്നിവയും പുറത്തുവിടണം.
ഇടുക്കിയിൽ 2011 ലുണ്ടായ 26 ഭൂകന്പങ്ങൾ രണ്ടുവരെയും 2020 ലുണ്ടായ ഭൂകന്പങ്ങളിൽ 21 എണ്ണം മൂന്നുവരെയും റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയവയാണ്. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 3.4 തീവ്രതയുള്ള ഭൂകന്പങ്ങളുടെ വിവരങ്ങളും സർക്കാർ പൊതുജനങ്ങളെ അറിയിക്കണം.
മുല്ലപ്പെരിയാർ പാട്ടക്കരാർ നിലനിൽക്കാത്തതിനാൽ ഈ വിഷയത്തിൽ സുപ്രീംകോടതി മുന്പാകെ സംസ്ഥാന സർക്കാർ ഹർജി നൽകാൻ നിർദേശിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൽ സമരം നടത്തിയപ്പോൾ 2010ൽ തമിഴ്നാട്ടിലെ മലയാളികളുടെ സ്ഥാവര ജംഗമ വസ്തുക്കൾക്ക് വലിയ തോതിൽ നാശമുണ്ടാക്കി. ഇതിന് ഇതുവരെ നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടില്ല.
പത്രസമ്മേളനത്തിൽ സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് റസൽ ജോയി, ജനറൽ സെക്രട്ടറി അമൃതാ പ്രീതം, ഭാരവാഹികളായ ജോർജി എം. ചെറിയാൻ, ഡാനിയൽ വർഗീസ് എന്നിവർ പങ്കെടുത്തു.
‘മുല്ലപ്പെരിയാർ ജലനിരപ്പ് 130 അടിയാക്കണം’
01:10 AM Sep 16, 2021 | Deepika.com