തിരുവനന്തപുരം: കെപിസിസിയുടെ സംഘടനാ ചുമതലയുള്ള മുൻ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ കോണ്‍ഗ്രസിൽനിന്നു രാജിവച്ചു സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ എത്തിയ അനിൽകുമാറിനെ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നിവരുടെ നേതൃത്വത്തിൽ ചുവപ്പുഷാൾ അണിയിച്ചു സ്വീകരിച്ചു.
കെപിസിസി സെക്രട്ടറിയും നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന പി.എസ്. പ്രശാന്തിനു പിന്നാലെയാണ് പാർട്ടിയുടെ സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിലെത്തിയത്. പ്രശാന്താണ് അനിൽകുമാറിനെ എകെജി സെന്ററിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിൽ ചേരാൻ തീരുമാനിച്ച വിവരം അറിയിച്ച് അനിൽകുമാർ പത്രസമ്മേളനം നടത്തിയതിനു പിന്നാലെ അദ്ദേഹത്തെ കോണ്‍ഗ്രസിൽനിന്നു പുറത്താക്കിക്കൊണ്ടുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറിയിപ്പ് എത്തി.
കോണ്‍ഗ്രസ് വിട്ടുവരുന്നവർക്ക് സിപിഎം അർഹമായ പരിഗണന നൽകുമെന്ന് കെ.പി. അനിൽകുമാറിനെ സ്വീകരിച്ച ശേഷം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അനിൽകുമാറിന് നൽകേണ്ട പദവിയിൽ സിപിഎം പിന്നീട് തീരുമാനമെടുക്കും.
ആളെ നോക്കിയാണ് പുതിയ കെപിസിസി നേതൃത്വം നീതി നടപ്പാക്കുന്നതെന്നു കെ.പി. അനിൽകുമാർ ആരോപിച്ചു.
പുതിയ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെയാണു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനു നേരേ കടുത്ത വിമർശനവുമായി കെ.പി. അനിൽകുമാർ രംഗത്തെത്തിയത്.
പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനപ്പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്. ഇതിനു തൊട്ടുപിന്നാലെ അനിൽകുമാറിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ
01:38 AM Sep 15, 2021 | Deepika.com