തിരുവനന്തപുരം: സംഘടിത കുറ്റകൃത്യം തടയാൻ സംസ്ഥാനത്തു നിയമ നിർമാണം കൊണ്ടുവരാനുള്ള നീക്കത്തിലും വിവാദം. പോലീസിന് അമിതാധികാരം നൽകുന്നതും പൗരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ് ഈ നിയമത്തിന്റെ കരടിലൂടെ തന്നെ സർക്കാർ ലക്ഷ്യമിടുന്നതെന്നുമുള്ള ആരോപണം ശക്തമായി.
മഹാരാഷ്ട്ര, ഉത്തർപ്രദേശ് മാതൃകയിൽ സംസ്ഥാനത്തും സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം കൊണ്ടുവരുന്നതിനുള്ള കരട് തയാറാക്കാൻ സർക്കാർ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു.
ഫോണ് ചോർത്തൽ അടക്കമുള്ള വ്യക്ത്യധിഷ്ഠിത വിവരങ്ങൾക്ക് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അനുമതിയോടെ നടത്താമെന്നു കരടു തയാറാക്കാൻ നിയോഗിച്ച സമിതിക്കു പോലീസ് നൽകിയ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇതിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തെത്തി. നിയമത്തിന്റെ കരടു രൂപപ്പെടുത്താൻ മാത്രമാണു സമിതിക്കു രൂപം നൽകിയതെന്നും ഇതു സംബന്ധിച്ച ഫയലൊന്നും സർക്കാരിന്റെ കൈവശമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും നിലവിലുള്ള നിയമം കേരളത്തിലും കൊണ്ടുവരുന്നതിൽ നേരത്തേതന്നെ എതിരഭിപ്രായങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് നിയമത്തിനായുള്ള നിർദേശങ്ങൾ പരിശോധിച്ചു കരട് തയാറാക്കാൻ നാലംഗ സമിതിയെ നിയോഗിച്ചത്.
ചീഫ് സെക്രട്ടറി വി.പി. ജോയി, ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി.കെ. ജോസ്, മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥ് എന്നിവർ ഉൾപ്പെട്ട സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. ഈ മാസം മൂന്നിന് ഉത്തരവുമിറങ്ങി.
സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന് ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജയിൽ പരിഷ്കരണ സമിതി റിപ്പോർട്ടിലും ശിപാർശയുണ്ടായിരുന്നു. മുൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കുന്നതിനു മുന്പും ശിപാർശ സമർപ്പിച്ചു.
ശിപാർശകൾ പരിശോധിച്ചു നിയമത്തിന് ആവശ്യമായ കരട് തയാറാക്കാനാണ് സമിതിയെ നിയോഗിച്ചത്. സമിതി യോഗം ഇന്നലെ ചേരാൻ തീരുമാനിച്ചെങ്കിലും മാറ്റിവച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീടു തീരുമാനിക്കും.
സംഘടിത കുറ്റകൃത്യം തടയാനുള്ള നിയമം: പോലീസിന് അമിതാധികാരം നൽകാൻ നീക്കം
12:58 AM Sep 11, 2021 | Deepika.com