തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്പോൾ ആരും അറിയാത്ത വലിയൊരു ഗൂഢാലോചനയുടെ തലമുണ്ടതിന്. സഹകരണ വകുപ്പിനെക്കുറിച്ചുള്ള ധനാഭ്യർഥനാചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ച ഭരണപക്ഷാംഗങ്ങളാണ് ആ ഗൂഢാലോചന പുറത്തു കൊണ്ടുവന്നത്.
കേരളത്തിലെ സഹകരണ മേഖലയിലെ രണ്ടു ലക്ഷം കോടിയോളം വരുന്ന നിക്ഷേപത്തിൽ കണ്ണുവച്ചിട്ടുള്ള കോർപറേറ്റുകളുടെ ബുദ്ധിയിൽ വിരിഞ്ഞതാണത്രെ ആ ഗൂഢാലോചന. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുകയാണതിന്റെ ആദ്യ പടി. അതിനു കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നതിന്റെ ഭാഗമാണ് ഈയിടെ രൂപീകരിച്ച സഹകരണ മന്ത്രാലയം. ചില മാധ്യമങ്ങളും ഈ ക്വട്ടേഷന്റെ ഭാഗമാണ്. അങ്ങനെ പോകുന്നു ആ ഗൂഢാലോചനാസിദ്ധാന്തം.
സിപിഎമ്മിലെ എ. പ്രഭാകരനാണ് ഈ സിദ്ധാന്തം ആദ്യം അവതരിപ്പിച്ചത്. പിന്നാലെ പ്രസംഗിച്ചവർ അതു ശരിവച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളിൽ ശതകോടികളുടെ തട്ടിപ്പു നടന്നപ്പോൾ അന്തിച്ചർച്ചയോ കോലാഹലങ്ങളോ ഉണ്ടായില്ല എന്നതാണ് ഗൂഢാലോചനയെന്നതിന്റെ ഒരു തെളിവ്. ആരെങ്കിലും കൈയിട്ടു വാരിയിട്ടുണ്ടെങ്കിൽ അവർ അനുഭവിക്കുകതന്നെ ചെയ്യുമെന്നു പ്രഭാകരന് ഉറപ്പാണ്.
സഹകരണ മന്ത്രാലയം രൂപീകരിച്ച് കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായ അമിത് ഷായ്ക്കുതന്നെ അതിന്റെ ചുമതല നൽകിയത് വെറുതെയല്ലെന്ന് കെ.യു. ജനീഷ്കുമാറിനും ബോധ്യമുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകളുടെ പേരിൽ സഹകരണ മേഖല ആകെ മോശമെന്നു പറഞ്ഞുപരത്തി കൈകടത്താനാണു ശ്രമിക്കുന്നത്. പ്രളയകാലത്തും കോവിഡ് കാലത്തുമെല്ലാം സഹകരണ മേഖല നൽകിയ സംഭാവനകൾ പരിഗണിക്കുന്പോൾ കരുവന്നൂർ അത്ര കൊട്ടിഘോഷിക്കത്തക്ക കാര്യമാണോ എന്നാണ് ജനീഷ്കുമാറിന്റെ ചിന്ത. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയെ ആകെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി ആന്റണി ജോണും പറഞ്ഞു. ചുരുങ്ങിയ സ്ഥാപനങ്ങളിൽ മാത്രം നടക്കുന്ന അനാരോഗ്യകരമായ പ്രവണത എന്നാണ് കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനെ ആന്റണി ജോണ് വിശേഷിപ്പിച്ചത്.
എന്നാൽ ഈ വാദങ്ങളൊന്നും അംഗീകരിക്കാൻ പ്രതിപക്ഷം തയാറല്ല. കേന്ദ്രസർക്കാരിന് ഇടപെടാനുള്ള അവസരം സൃഷ്ടിച്ചു കൊടുക്കുകയല്ലേ സിപിഎം ചെയ്യുന്നതെന്നാണ് അവരുടെ ചോദ്യം. സനീഷ്കുമാർ ജോസഫിന്റെ അഭിപ്രായത്തിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതികളുള്ള സഹകരണ സംഘങ്ങളിലാണ് അഴിമതി അത്രയും. ചാലക്കുടിയിലെ കോണ്ഗ്രസ് ഭരിക്കുന്ന സംഘം ചെയ്യുന്ന ജനോപകാരപ്രദമായ നടപടികൾ സനീഷ്കുമാർ എണ്ണിയെണ്ണി പറഞ്ഞു. പക്ഷേ നിർഭാഗ്യവശാൽ കേരളത്തിലെ ഭൂരിപക്ഷം സഹകരണ ബാങ്കുകളും സിപിഎം നിയന്ത്രണത്തിലായിപ്പോയി.
കേരളത്തിന്റെ പുരോഗതിയിൽ സഹകരണ പ്രസ്ഥാനം വഹിച്ച പങ്കിൽ പി. അബ്ദുൾ ഹമീദിനു സംശയമൊന്നുമില്ല. മാനവ വികസന സൂചികയിൽ കേരളം ഇന്ത്യയിൽ ഒന്നാമതെത്തിയതിനു പിന്നിൽ സഹകരണ മേഖലയുടെ പങ്ക് ചെറുതല്ലെന്ന് ഹമീദ് അംഗീകരിക്കുന്നു. എന്നാൽ അതെല്ലാം നശിപ്പിച്ചുകളയരുത്. ഏതെങ്കിലും ബാങ്കിലെ ക്രമക്കേടിനേക്കുറിച്ചു പറയുന്പോൾ മറ്റൊരു ബാങ്കിലെ ക്രമക്കേടു പറഞ്ഞ് അതു ന്യായീകരിക്കുന്ന ഏർപ്പാടിനോടും യോജിക്കാനാകുന്നില്ല. ആര് അഴിമതി നടത്തിയാലും മുഖംനോക്കാതെ നടപടിയെടുക്കണമെന്നാണ് ഹമീദിന്റെ ആവശ്യം.
സിപിഎം സഖാക്കൾ സഹകരണ മേഖലയിൽ നടത്തുന്നത് ആസൂത്രിത കൊള്ളയാണെന്നാണ് സജീവ് ജോസഫിന്റെ പക്ഷം. തട്ടിപ്പ് ഒളിംപിക്സിൽ ഒരു ഐറ്റമായിരുന്നെങ്കിൽ കേരളത്തിലെ സഖാക്കൾ മെഡൽ നേടുമായിരുന്നു എന്നാണ് സണ്ണി ജോസഫ് പറയുന്നത്. കാട്ടുകള്ളൻ വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ മുട്ടിൽ മരംമുറിക്കാരുടെ മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തുമായിരുന്നു എന്നതിലും സണ്ണി ജോസഫിനു സംശയമില്ല. മലപ്പുറത്തു നല്ലനിലയിൽ നടക്കുന്ന ജില്ലാ സഹകരണ ബാങ്കിനെ നശിപ്പിക്കല്ലേ എന്നാണ് യു.എ. ലത്തീഫിന്റെ അഭ്യർഥന. കേരള ബാങ്ക് എട്ടു ശതമാനം ബോണസ് നൽകിയപ്പോൾ കേരള ബാങ്കിന്റെ ഭാഗമാകാതെ മാറിനിൽക്കുന്ന മലപ്പുറം ജില്ലാ ബാങ്ക് 14 ശതമാനം ബോണസ് നൽകിയെന്നു ലത്തീഫ് ചൂണ്ടിക്കാട്ടി. കള്ളപ്പണം എന്ന കള്ളപ്രചാരണം നടത്തി സഹകരണ ബാങ്കുകളെ വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി. മോഹനൻ പറഞ്ഞു.
കേന്ദ്ര സർക്കാർ സഹകരണ മേഖലയെ വിഴുങ്ങാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ പക്ഷേ, കോണ്ഗ്രസുകാരെയും വെറുതേ വിട്ടില്ല. ഇപ്പോഴത്തെ സഹകരണ മാരണ നിയമങ്ങളുടെയെല്ലാം തുടക്കം മൻമോഹൻ സിംഗിന്റെ കാലത്തെ വൈദ്യനാഥൻ കമ്മിറ്റി റിപ്പോർട്ട് ആണ്. അന്നു കേരളം ഭരിച്ചിരുന്ന യുഡിഎഫ് സർക്കാർ അതിനെ അനുകൂലിച്ചിരുന്നു എന്നു തെളിയിക്കാൻ അന്നത്തെ സഹകരണമന്ത്രി സി.എൻ. ബാലകൃഷ്ണൻ നിയമസഭയിൽ നൽകിയ മറുപടി തപ്പിപ്പിടിച്ചാണ് സെബാസ്റ്റ്യൻ പ്രസംഗിക്കാൻ എത്തിയത്.
വന്യമൃഗശല്യത്തേക്കുറിച്ചു പറയുന്നതിൽ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലായിരുന്നു. മലയോര മേഖലയെ പ്രതിനിധീകരിക്കുന്നവരെല്ലാം കർഷകർ നേരിടുന്ന ദുരിതം ചെറുതല്ലെന്നു പറഞ്ഞു. പി.എസ്. സുപാൽ, കെ.യു. ജനീഷ്കുമാർ, കെ.പി. മോഹനൻ, ലിന്റോ ജോസഫ്, സജീവ് ജോസഫ് തുടങ്ങിയവരെല്ലാം സർക്കാരിന്റെ ഭാഗത്തുനിന്നു കൂടുതൽ നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള എൻആർഐ അക്കൗണ്ട് ഇന്നലെയും സഭയിൽ ചർച്ചയായി. സഹകരണ ബാങ്കിൽ എൻആർഐ അക്കൗണ്ട് ഇല്ലെന്ന് എ. പ്രഭാകരനാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. മന്ത്രി വി.എൻ. വാസവൻ മറുപടി പറയുന്പോൾ ഇടപെട്ട പി.ടി.എ. റഹീം ഒരിക്കൽ കൂടി ഈ വിഷയം ഉന്നയിച്ചു. സഹകരണ ബാങ്കുകൾക്ക് എൻആർഐ അക്കൗണ്ട് തുടങ്ങാൻ അനുമതിയില്ലെന്നു മന്ത്രിയും പറഞ്ഞു.
കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരന്മാർ ആത്മഹത്യ ചെയ്ത വിഷയംഅടിയന്തരപ്രമേയമായി പ്രതിപക്ഷം സഭയിൽ കൊണ്ടുവന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അവതരണാനുമതി തേടി പ്രസംഗിച്ചത്. തിരുവഞ്ചൂർ അവാസ്തവമായ കാര്യങ്ങൾ കൂടി പറയുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ സർക്കാർ വരുത്തിയ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കൗട്ട് പ്രസംഗം.
ലോക്ഡൗണിന്റെ കാര്യത്തിൽ വൈകിയാണെങ്കിലും സർക്കാർ തെറ്റു തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നതായും സതീശൻ പറഞ്ഞു.
വനംവകുപ്പിന്റെ ധനാഭ്യർഥനകളും ചർച്ച ചെയ്ത ദിവസം അന്തരിച്ച ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. അകിര മിയാവാക്കിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് പി.എസ്. സുപാലും ലിന്റോ ജോസഫും പ്രസംഗം തുടങ്ങിയത്.
സി.കെ. ഹരീന്ദ്രൻ, ഒ.ആർ. കേളു, ഇ.കെ. വിജയൻ, വി. ജോയി എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, വി.എൻ. വാസവൻ എന്നിവർ മറുപടി പറഞ്ഞു.
സാബു ജോണ്
കരുവന്നൂർ തട്ടിപ്പു കോലാഹലത്തിലെ ഗൂഢാലോചനാ സിദ്ധാന്തം
11:31 PM Aug 04, 2021 | Deepika.com