തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമാണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിതലത്തിലും സെക്രട്ടറി തലത്തിലും വൈകാതെ ചർച്ച നടക്കുമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ചു നേരത്തേ മുഖ്യമന്ത്രിതല ചർച്ച നടന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി തലത്തിലും സെക്രട്ടറി തലത്തിലും ചർച്ചകൾ നടന്നിരുന്നു. ഇക്കാര്യത്തിൽ തമിഴ്നാടിന്റെ അനുമതി ആവശ്യമാണ്.
പുതിയ അണക്കെട്ടിനായി 2011ലെ വിശദ പഠന റിപ്പോർട്ട് പുതുക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തേനി, രാമനാഥപുരം അടക്കമുള്ള ജില്ലകൾക്കു കൃഷിക്കും മറ്റാവശ്യങ്ങൾക്കും വെള്ളം ഉറപ്പാക്കിയാകും പുതിയ അണക്കെട്ടു നിർമാണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുക. പുതിയ അണക്കെട്ടു സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനം നടത്തിവരുന്നു.
വനം- പരിസ്ഥിതി ക്ലിയറൻസും ആവശ്യമാണ്. 126 വർഷം കാലപ്പഴക്കം കണക്കിലെടുത്ത് ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു സുരക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നു. തമിഴ്നാടിനോടും സുരക്ഷാ മേൽനോട്ട സമിതി ചെയർമാനോടും സുരക്ഷാ സൗകര്യം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കാറുണ്ട്. ഇപ്പോൾ ഭീതിയുടെ സാഹചര്യം നിലവിലില്ലെന്നും വാഴൂർ സോമന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: തമിഴ്നാടുമായി മുഖ്യമന്ത്രിതല ചർച്ച നടത്തും
11:31 PM Aug 04, 2021 | Deepika.com