കൊച്ചി: ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയിലെ പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) ഇടക്കാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കെഎടിയുടെ ഇടക്കാല ഉത്തരവ് അന്തിമസ്വഭാവത്തിലുള്ളതാണെന്നും ഇത്തരമൊരു ഇടക്കാല ഉത്തരവ് നല്‍കരുതായിരുന്നെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
കെഎടിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ എല്‍ജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കും. ജൂലൈ 29 ലെ കെഎടിയുടെ ഇടക്കാല ഉത്തരവിനെതിരേ പിഎസ്സി നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റീസ് എ. ബദറുദ്ദീന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണു തീരുമാനം.
സെപ്റ്റംബര്‍ മൂന്നാം വാരത്തിനകം കെഎടി ഹര്‍ജി പരിഗണിച്ചു തീര്‍പ്പാക്കണമെന്നും വിധിയില്‍ പറയുന്നു. എല്ലാ ജില്ലകളിലുമുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (എല്‍ജിഎസ്) തസ്തികയിലെ ഒഴിവുകള്‍ സര്‍ക്കാര്‍ എത്രയും വേഗം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയ കെഎടിയുടെ ഉത്തരവ് പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാക്കുമെന്നും ഒരു ലിസ്റ്റിന് മാത്രമായി കാലാവധി നീട്ടി നല്‍കാനാവില്ലെന്നുമായിരുന്നു പിഎസ്സിയുടെ അഭിഭാഷകന് പി.സി. ശശിധരന്റെ വാദം.
ഇതു പിഎസ്സിയുടെ അധികാരത്തില്‍പ്പെട്ട വിഷയമാണ്. കോടതിക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കണമെന്നു പറയാനാവില്ലെന്നു ഡിവിഷന് ബെഞ്ചിന്റെ മുന്‍ ഉത്തരവുണ്ടെന്നും പിഎസ്സി ചൂണ്ടിക്കാട്ടി.
എന്നാൽ, റാങ്ക് ലിസ്റ്റിന്റെ കാലാവധി കുറഞ്ഞത് മൂന്നു മാസം മുതല്‍ ഒന്നര വര്‍ഷം വരെ നീട്ടി നല്‍കാമെന്നു ചട്ടത്തില്‍ പറയുന്നുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി ഹാജരായ അഡ്വ. എ. അരുണ വ്യക്തമാക്കി.
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയത് ഹൈക്കോടതി റദ്ദാക്കി
01:11 AM Aug 04, 2021 | Deepika.com