തിരുവനന്തപുരം: അപേക്ഷകരുടെ എണ്ണത്തിന്റെയും വിദ്യാർഥികൾ നൽകുന്ന ഓപ്ഷനുകളുടെയും അടിസ്ഥാനത്തിൽ മലബാർ മേഖലയിൽ അടക്കം പ്ലസ് വണ്‍ സീറ്റു വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ ഒൻപതു ജില്ലകളിലായി അരലക്ഷത്തോളം പ്ലസ് വണ്‍ സീറ്റുകളുടെ കുറവുണ്ടെന്നും പുതിയ ബാച്ചുകൾ അനുവദിക്കാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
മാർജിനൽ വർധന പാടില്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണു പോം വഴിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. താലൂക്ക് അടിസ്ഥാനത്തിൽ സീറ്റുകൾ കണക്കാക്കണം. ഒന്നും രണ്ടും അലോട്മെന്റ് കഴിഞ്ഞാൽ എവിടെനിന്ന് സീറ്റ് ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു.
2015-16 നുശേഷം പുതിയ ബാച്ചുകൾ അനുവദിച്ചിട്ടില്ലെന്നും ഇഷ്ടപ്പെട്ട വിഷയം പഠിക്കാനുള്ള കുട്ടികളുടെ സ്വപ്നങ്ങളുടെ ചിറകരിയരുതെന്നും അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ എം കെ മുനീർ ചൂണ്ടിക്കാട്ടി.
അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പ്ലസ് വണ്‍ സീറ്റ് വർധന പരിഗണിക്കുമെന്നു മന്ത്രി
12:39 AM Aug 04, 2021 | Deepika.com