കാസര്‍ഗോഡ്: എക്സൈസ് കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. ബെള്ളൂര്‍ നാട്ടക്കല്ല് സ്വദേശി കെ.കരുണാകര (40) യാണു മരിച്ചത്. ഹൃദയത്തിനും വൃക്കയ്ക്കും അസുഖമുണ്ടായിരുന്ന കരുണാകര പത്തു ദിവസമായി കണ്ണൂർ ഗവ.മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.
കഴിഞ്ഞ 18ന് വാഹന പരിശോധനയ്ക്കിടെയാണ് നാട്ടക്കല്ലില്വച്ച് ഓട്ടോറിക്ഷയില്‍ 17.28 ലിറ്റര്‍ കര്‍ണാടക മദ്യവുമായി കരുണാകരയെയും കൂട്ടുപ്രതി ബെള്ളൂരിലെ അബ്ദുള്‍ റഷീദി (45)നെയും ബദിയടുക്ക റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
മദ്യം കിട്ടാത്തതിനാല്‍ ഇയാള്‍ വിഭ്രാന്തി കാട്ടിയിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ കരുണാകരയുടെ കൈക്ക് നീരുവച്ച് രക്തയോട്ടം നടക്കാത്ത അവസ്ഥയില്‍ ശസ്ത്രക്രിയ നടത്താനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍നിന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഹൃദ്രോഗവും വൃക്കരോഗവും മൂലം അവശനിലയിലായതോടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഭാര്യ: ശാരദ. മക്കള്‍: ഹേമന്ത്, ധനഞ്ജയ്, സ്വാസിക.
എക്സൈസ് കേസിൽ റിമാൻഡിലായിരുന്ന പ്രതി ചികിത്സയ്ക്കിടെ മരിച്ചു
12:38 AM Aug 04, 2021 | Deepika.com