കൊച്ചി: ഗാനഗന്ധര്വൻ കെ.ജെ. യേശുദാസിനൊപ്പമിരുന്നു സംഗീതം പഠിച്ച ഗായികയാണ് ചെന്നൈയിൽ ഇന്നലെ അന്തരിച്ച കല്യാണി മേനോന്. എറണാകുളത്തെ കാരയ്ക്കാട്ട് തറവാട്ടിൽനിന്നു കൊച്ചിയിലെ ടിഡിഎം ഹാളില്‍ സംഗീതം പഠിക്കാന്‍ കല്യാണി എത്തുമ്പോള്‍ അവിടെ കെ.ജെ. യേശുദാസും ഉണ്ടായിരുന്നു. മട്ടാഞ്ചേരിയിലെ വീട്ടില്‍നിന്നു കായല്‍ താണ്ടിയാണ് അന്നു യേശുദാസ് ഇവിടെ പാട്ട് പഠിക്കാനെത്തിയിരുന്നത്. നീണ്ട എട്ടു കൊല്ലം ഇരുവരും ചേര്‍ത്തല ശിവരാമന്നായരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു.
ടിഡിഎം ഹാളില്തന്നെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റവും. വിവാഹം കഴിയുന്നതുവരെ കൊച്ചിയായിരുന്നു കല്യാണിയുടെ ലോകം. കേരളത്തിനകത്തും പുറത്തും ഒട്ടേറെ വേദികളില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു. പിന്നീടു സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ചെങ്കിലും അവസാന നാളുകളില്വരെ കച്ചേരികളിൽ സജീവയായിരുന്നു. മംഗളം നേരുന്നു എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയ ‘ഋതുഭേദകല്പന ചാരുത നല്കിയ..’ എന്ന ഗാനവും വിയറ്റ്നാം കോളനിയിലെ ‘പവനരച്ചെഴുതുന്ന കോലങ്ങളും..’ എന്ന ഗാനവും കല്യാണിയെ മലയാളികളുടെ ഇഷ്ടഗായികയാക്കി. മലയാളത്തെക്കാള്‍ തമിഴ് സിനിമകളിലിലാണ് അധികം പാട്ടുകളും പാടിയത്.
എറണാകുളം ഗേള്‍സ് സ്കൂളിലും മഹാരാജാസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പൊന്നാന്നി സ്വദേശിയായ കെ.കെ. മേനോന് എന്ന നാവികസേന ഉദ്യോഗസ്ഥനാണ് ഭർത്താവ്. ആദ്യം മുംബൈയിലേക്കും പിന്നീട് ചെന്നൈയിലേക്കും സ്ഥലംമാറ്റം കിട്ടിയപ്പോള്‍ കല്യാണിയും ഭര്‍ത്താവിനൊപ്പം പോയി.
മുപ്പത് വര്‍ഷത്തിലേറെ ചെന്നൈയില്‍ താമസിച്ചു. കച്ചേരിവേദികളിലൂടെയുള്ള തിരക്കിട്ട യാത്രയുടെ സമയമായിരുന്നു അക്കാലം. ചെന്നൈയില്‍ താമസിക്കുമ്പോൾ 1978ലായിരുന്നു ഭര്‍ത്താവിന്റെ മരണം. അതേറെ തളര്‍ത്തിയെങ്കിലും സംഗീതം ഉപേക്ഷിച്ചില്ല.
ഗാനഗന്ധര്‍വനൊപ്പം സംഗീതം പഠിച്ച ഗായിക
12:43 AM Aug 03, 2021 | Deepika.com