തൃശൂർ: സൗജന്യ കിറ്റ് വിതരണത്തിന്റെ കമ്മീഷൻ കുടിശിക നല്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഓണത്തിനു റേഷൻ വ്യാപാരികൾ പട്ടിണിസമരം നടത്തുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്തുമാസത്തെ കമ്മീഷനാണ് റേഷൻ വ്യാപാരികൾക്കു സർക്കാർ നല്കാനുള്ളത്. കുടിശികയായി 45 കോടിയും കഴിഞ്ഞമാസത്തെ ആറുകോടിയും അടക്കം കിട്ടാനുള്ളത് 51 കോടി രൂപയാണെന്നു സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ വ്യക്തമാക്കി. സംസ്ഥാനത്തെ 14,356 റേഷൻകടകൾക്കായി 35,000 മുതൽ മൂന്നു ലക്ഷം രൂപവരെ കുടിശിക ഇനത്തിൽ ഓരോ കടക്കാരനും കിട്ടാനുണ്ട്.
തൃശൂരിൽ നടന്ന സംസ്ഥാന കമ്മിറ്റിയാണ് സമരം നടത്താൻ തീരുമാനിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ - താലൂക്ക് കേന്ദ്രങ്ങളിലും നടക്കുന്ന പട്ടിണിസമരങ്ങൾക്കു പിന്നാലെ സർക്കാരിനെതിരേ ഹൈക്കോടതിയെ സമീപിക്കും. തുടർന്ന് സെപ്റ്റംബറിൽ പ്രതിമാസ റേഷൻ സാധനങ്ങളുടെ തുക മുൻകൂറായി സർക്കാരിന് അടയ്ക്കുന്നതു നിർത്തിവയ്ക്കും. സാധനം വിറ്റുകിട്ടുന്നതനുസരിച്ച് അവ പിന്നീടു നൽകും.
ഭക്ഷ്യമന്ത്രിയെ കണ്ടിട്ടും ഇക്കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കണ്ട് ആവലാതി ബോധിപ്പിക്കും. കടയടച്ചുള്ള സമരത്തിനു സംഘടനയ്ക്കു യോജിപ്പില്ലെന്നു വ്യക്തമാക്കിയ നേതാക്കൾ, സൂചനാസമരംകൊണ്ട് പരിഹാരമായില്ലങ്കിൽ കടയടപ്പുസമരം നടത്തുമെന്ന മുന്നറിയിപ്പും നൽകി. പത്രസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ഇ. അബൂബക്കർ, സംസ്ഥാന സെക്രട്ടറിമാരായ സെബാസ്റ്റ്യൻ ചൂണ്ടൽ, ജോസ് കാവനാട് എന്നിവരും പങ്കെടുത്തു.
കിറ്റ് നൽകിയതിനു കമ്മീഷൻ കിട്ടിയില്ല; റേഷൻ വ്യാപാരികൾ പട്ടിണിസമരത്തിന്
11:30 PM Aug 02, 2021 | Deepika.com