തിരുവനന്തപുരം: സംസ്ഥാനത്തെ 493 പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാളെ അവസാനിക്കുന്പോൾ, സർക്കാരിന്റെ നിഷേധാത്മക നിലപാടു മൂലം ലിസ്റ്റിലുള്ള പതിനായിരക്കണക്കിനു യുവതീ- യുവാക്കൾക്കു നീതി നിഷേധിച്ചെന്നു ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നല്കി. പിൻവാതിൽ നിയമനത്തിനും ബന്ധുനിയമനത്തിനും ഇതു വഴിയൊരുക്കും. പകരം ലിസ്റ്റ് വരുന്നതുവരെയോ, ലിസ്റ്റിന്റെ പരമാവധി കാലമായ നാലരവർഷം വരെയോ 493 ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം നിയമസഭയ്ക്കകത്തു മുഖ്യമന്ത്രി നിഷ്കരുണം തള്ളിക്കളഞ്ഞപ്പോൾ, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ലിസ്റ്റ് നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നല്കിയത് ഇരട്ടപ്രഹരമായി.
റാങ്ക് ലിസ്റ്റിലുള്ള എല്ലാവരെയും നിയമിക്കാൻ സാധിക്കില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതു ശരിയാണ്. എന്നാൽ, ഈ ലിസ്റ്റിലുള്ള ബഹുഭൂരിപക്ഷം പേരെയും നിയമിച്ചില്ലെന്നു മാത്രമല്ല, 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്പോൾ ഒരു തസ്തികയിലേക്കു പോലും പകരം റാങ്ക് ലിസ്റ്റ് ഇല്ല എന്നതാണ് യാഥാർഥ്യം.
കാലാവധി തീരുന്ന 493 റാങ്ക് ലിസ്റ്റിന്റെ സ്ഥാനത്ത് 136 തസ്തികകളിലേക്കു മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 357 തസ്തികകൾക്ക് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കു ടെസ്റ്റും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കണമെങ്കിൽ രണ്ട് മുതൽ മൂന്നു വർഷം വരെയെങ്കിലും വേണ്ടിവരും. പകരം ലിസ്റ്റ് ഇല്ലാതെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്പോൾ വിവിധ തസ്തികകളിലേക്കു നിയമനം നടക്കാതെ വരും. അതോടെ പിൻവാതിൽ നിയമനത്തിനുള്ള അനന്തസാധ്യതകളാണ് തുറക്കുന്നത്.
പിഎസ്സി റാങ്ക് ലിസ്റ്റിന്റെ സാധാരണ കാലാവധി മൂന്നു വർഷമാണ്. മൂന്നു വർഷം തികയുന്പോൾ പകരം ലിസ്റ്റ് തയാറായില്ലെങ്കിൽ ഒന്നര വർഷം വരെയോ അടുത്ത ലിസ്റ്റ് വരുന്നതു വരെയോ ഏതാണ് ആദ്യം വരുന്നത് അതുവരെ ലിസ്റ്റ് നീട്ടാൻ ഗവൺമെന്റിന് അധികാരമു ണ്ടെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
പിഎസ്സി നിയമനനിഷേധം പിൻവാതിൽ നിയമനത്തിനെന്ന് ഉമ്മൻ ചാണ്ടി
11:30 PM Aug 02, 2021 | Deepika.com