കൊച്ചി: കപ്പല്‍ശാലയില്‍ വ്യാജരേഖ ഉപയോഗിച്ച് ജോലി ചെയ്ത സംഭവത്തില്‍ പിടിയിലായ അഫ്ഗാന് പൗരന് ഈദ്ഗുളിനെ (23) ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആസാമിലേക്കു വ്യാപിപ്പിക്കാനിടയുണ്ട്. മൂന്നു ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി ഇന്ത്യയിലേക്കെത്തിയതും ജോലി കണ്ടെത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കൂടുതല്‍ അന്വേഷണത്തിനായി പോലീസ് നീങ്ങുന്നത്. കൊച്ചി കപ്പല്‍ശാലയില്‍ ജോലി തരപ്പെടുത്തിയ സബ് കോണ്‍ട്രാക്ടറെയും പ്രതിയുടെ അമ്മാവനെയും ചോദ്യം ചെയ്യും.
പോലീസ് കസ്റ്റഡിയിലായിരുന്ന ഈദ്ഗുളിനെ റോ, ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഐഎ എന്നീ കേന്ദ്ര ഏജന്‍സികളും കേരള പോലീസിനു കീഴിലുള്ള തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു.
ജൂലൈ 26ന് കസ്റ്റഡിയില്‍ ലഭിച്ച ഈദ്ഗുളിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതിനാല്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇയാളെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ലഭിച്ചത്. നാലു ദിവസം നഷ്ടമായ കാര്യം ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി നീട്ടി ലഭിക്കുന്നതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.
വ്യാജരേഖ ഉപയോഗിച്ച് കപ്പല്‍ശാലയില്‍ ജോലി: പ്രതി റിമാൻഡിൽ
11:30 PM Aug 02, 2021 | Deepika.com