തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ മുഖത്തു നോക്കി രാജി ആവശ്യപ്പെടുകയായിരുന്നു പ്രതിപക്ഷം. മന്ത്രി നേരിൽ കാണാൻ രാജി ആവശ്യപ്പെടുന്ന ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിക്കാട്ടുകയും ചെയ്തു.
രണ്ടു ദിവസം സഭ ബഹിഷ്കരിച്ചായിരുന്നു പ്രതിഷേധം. ഇന്നലെ ചോദ്യോത്തരവേളയിൽ ബാനറും പ്ലക്കാർഡുകളും ഉയർത്തി. പിന്നീട് ഇവയെല്ലാം ഡസ്കിൽ പ്രദർശിപ്പിച്ച് നടപടികൾ തീരുന്നതു വരെ സഭയിൽ തുടർന്നു. പ്രസംഗിക്കാൻ അവസരം കിട്ടിയവരെല്ലാം ആദ്യവാചകത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട ശേഷമാണ് ധനാഭ്യർഥനാ ചർച്ചയിലേക്കു കടന്നത്.
ചോദ്യോത്തരവേളയിൽ മന്ത്രി ശിവൻകുട്ടി മറുപടി പറയുന്ന ഘട്ടമെത്തിയപ്പോഴായിരുന്നു പ്രതിഷേധം. എഴുന്നേറ്റു നിന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചായിരുന്നു അവർ പ്രതിഷേധം പ്രകടിപ്പിച്ചത്. ചോദ്യോത്തരവേളയുടെ അവസാനഭാഗത്ത് മന്ത്രി മറുപടി പറയാൻ വീണ്ടും എഴുന്നേറ്റപ്പോഴും ഇതേ പ്രതിഷേധം. അങ്ങനെ ചോദ്യോത്തരവേള അവസാനിച്ചതും പ്രതിപക്ഷ ബഹളത്തിനിടയിൽ തന്നെ.
സഭയ്ക്കുള്ളിൽ ബാനറും പ്ലക്കാർഡും ഉയർത്തിയപ്പോൾ സ്പീക്കർ എം.ബി. രാജേഷ് വിലക്കി. നിരോധിതവസ്തുക്കൾ സഭയ്ക്കുള്ളിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്ന ചട്ടം പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. ഇവ മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം അതൊന്നും ഗൗനിച്ചില്ല. ബാനറും പ്ലക്കാർഡും ഉയർത്തിത്തന്നെ പ്രതിഷേധം തുടർന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ പക്ഷം കാര്യമായിട്ടെടുത്തതായി തോന്നുന്നില്ല.
ചോദ്യോത്തരം കഴിഞ്ഞു ശൂന്യവേളയിലേക്കു കടന്നതോടെ പ്രതിപക്ഷവും മറ്റു നടപടികളിലേക്കു കടന്നു. നാളെ കാലാവധി പൂർത്തിയാകുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന്് ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. ഈ വിഷയം ഈ സമ്മേളനത്തിൽ ഒരു തവണ കടന്നു വന്ന വിഷയമാണെങ്കിലും അടിയന്തരപ്രമേയ നോട്ടീസ് പരിഗണനയ്ക്കെടുക്കുകയാണെന്നു സ്പീക്കർ പറഞ്ഞു. എന്നാൽ അന്നത്തെ വിഷയമല്ല ഇപ്പോൾ എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. അതിനു ശേഷമാണ് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ട്രിബ്യൂണൽ വിധി വന്നതെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടേണ്ടതില്ലെന്ന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ചു നിന്നു. പിഎസ്സിയെ കരുവന്നൂർ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന അഭ്യർഥനയുമായാണ് ഷാഫി പറന്പിൽ സംസാരിച്ചു തുടങ്ങിയത്. ഇപ്പോൾ കാലാവധി പൂർത്തിയാകുന്ന പല ലിസ്റ്റുകൾക്കും ഒരു ദിവസം മുതൽ ഒരു മാസം വരെ മാത്രമാണു കാലാവധി കൂട്ടിക്കിട്ടിയതെന്ന് ഷാഫി ചൂണ്ടിക്കാട്ടി. റദ്ദാകുന്ന ലിസ്റ്റുകളുടെ സ്ഥാനത്ത് പുതിയ ലിസ്റ്റ് തയാറായിട്ടില്ല. അതുകൊണ്ടു തന്നെ മറ്റൊരാളുടെ അവസരം നഷ്ടമാകുന്ന പ്രശ്നമില്ല. പരീക്ഷയെഴുതി പാസായി ലിസ്റ്റിൽ കടന്നവർക്കു തൊഴിൽ ലഭിക്കാതിരിക്കുന്പോൾ പെരിയ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി ലഭിക്കുന്ന വിരോധാഭാസമാണു കാണുന്നതെന്നു റാഫി പറഞ്ഞു.
പ്രസംഗം നീണ്ടപ്പോൾ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. മുഖ്യമന്ത്രിയെ മറുപടി പറയാൻ വിളിക്കുകയും ചെയ്തു. പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയതോടെ പ്രതിഷേധം അവസാനിച്ചു. പിഎസ്സിയുടെ യശസ് ഇടിച്ചു കാണിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണു മുഖ്യമന്ത്രിയുടെ ആക്ഷേപം. ലിസ്റ്റിൽ കയറിപ്പറ്റുന്ന എല്ലാവർക്കും ജോലി കൊടുക്കാൻ സാധിക്കില്ല. നിലവിൽ ലിസ്റ്റിലുള്ളവർക്ക് അതിരു കവിഞ്ഞ മോഹം ജനിപ്പിക്കുകയാണത്രെ പ്രതിപക്ഷം. ഏതായാലും ലിസ്റ്റിന്റെ കാലാവധി നീട്ടാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.
പിഎസ്്സിയുടെ വിശ്വാസ്യത നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനു പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗത്തിൽ മറുപടി പറഞ്ഞു. ആൾമാറാട്ടത്തിലൂടെ പരീക്ഷയെഴുതിച്ചതും ഉത്തരക്കടലാസുകൾ വീട്ടിലെത്തിച്ചതും പിൻവാതിലിലൂടെ ആളെ കയറ്റിയതും തങ്ങളല്ലെന്നു സതീശൻ പറഞ്ഞു. കോവിഡ് കാലത്ത് നിയമനം നടത്താതെ വന്ന പ്രത്യേക സാഹചര്യത്തിലും പുതിയ ലിസ്റ്റുകൾ തൽക്കാലമൊന്നും നിലവിൽ വരാത്ത സാഹചര്യത്തിലുമാണ് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിനു മുന്പ് റാങ്ക് ഹോൾഡേഴ്സ് സമരം നടത്തിയതിന്റെ പ്രതികാരം വീട്ടരുത്. അവരെ ശത്രുക്കളായി കാണാതെ മക്കളായി കാണണം.- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ധനാഭ്യർഥന ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി വിദ്യ ആഭാസ മന്ത്രിയായി മാറിയെന്നായിരുന്നു ടി.വി. ഇബ്രാഹിമിന്റെ പരിഹാസം.
ഫാം ടൂറിസം വൻതോതിൽ വികസിപ്പിക്കണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. തേക്കടി- മൂന്നാർ റോഡിന്റെ ഇരുവശവും ഏലക്കാടുകളാണ്. ഇവിടെ കോട്ടേജുകൾ നിർമിക്കാൻ ആവശ്യമായ ഇളവുകൾ നൽകണം. ഇതുവഴി സാധാരണക്കാരുടെ വരുമാനം ഇരട്ടിയാക്കി വർധിപ്പിക്കാനാകുമെന്നു ജോസഫ് ചൂണ്ടിക്കാട്ടി. കെ.എം. മാണിക്കു വേണ്ടി വാദിക്കുന്ന പ്രതിപക്ഷത്തിനു മറുപടി നൽകാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആയുധമാക്കിയത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ബാർ കോഴ ആരോപണം കത്തി നിന്ന കാലത്തു നടത്തിയ പ്രസ്താവനയാണ്. ഇംഗ്ലീഷ് പത്രത്തിൽ വന്ന വാർത്തയിൽ സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത് മാണി തുടരുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു. ഇതു വായിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രതിപക്ഷത്തോടു പറഞ്ഞു: നിങ്ങൾ ഞങ്ങളെ ഓർത്തു വിലപിക്കേണ്ട. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിൽ തങ്ങളെ മുന്നണിയിൽ നിന്നു പുറത്താക്കിയിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന താൻ ഇപ്പോൾ നിയമസഭയിൽ എത്തിയെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
ഭരണപക്ഷത്താണെങ്കിലും കിഫ്ബി കാര്യത്തിൽ കെ.ബി. ഗണേഷ്കുമാറിനു ചില ആശങ്കകളുണ്ട്. കിഫ്ബി പ്രോജക്ട് അനുവദിച്ചു കിട്ടിയപ്പോൾ തുള്ളിച്ചാടിയ താൻ ഇപ്പോൾ ദു:ഖിതനാണ്. സ്വാശ്രയ കോളജിൽ പണം കൊടുത്ത് ചേർന്നു പഠിച്ച് ഇപ്പോൾ പുറത്തിറങ്ങിയ ചില ബിടെക്കുകാർ ചീഫ് എൻജിനീയറെ വരെ പഠിപ്പിക്കുന്ന സ്ഥിതിയാണെന്നു ഗണേഷ്കുമാർ ചൂണ്ടിക്കാട്ടി.
കുതിരാൻ തുരങ്കം തുറന്നു കൊടുത്തതിൽ സന്തോഷമുണ്ടെങ്കിലും ആരെയും അറിയിക്കാതെ ഉദ്ഘാടനവും നടത്താതെ കേന്ദ്ര സർക്കാർ ഒളിച്ചുകളി നടത്തിയതിൽ ഭരണപക്ഷത്തെ സി.കെ. ഹരീന്ദ്രനും ഗണേഷ്കുമാറിനും പ്രതിഷേധമുണ്ട്. അതു വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പക്ഷം. പാർട്ടിക്കാർ തെരുവിൽ തല്ലിയതിന്റെ പേരിൽ ഐഎൻഎൽ മന്ത്രി അഹമ്മദ് ദേവർകോവിലിന് അന്ത്യശാസനം നൽകുകയും വേണ്ടി വന്നാൽ പുറത്താക്കുമെന്നും പറഞ്ഞ സിപിഎമ്മുകാർക്ക് ശിവൻകുട്ടിയുടെ രാജി എഴുതി വാങ്ങാൻ എന്താണു തടസമെന്നാണ് റോജി എം. ജോണ് ചോദിച്ചത്.
ടി. സിദ്ദിഖ്, കെ.എൻ. ഉണ്ണികൃഷ്ണൻ, എം. മുകേഷ്, എച്ച്. സലാം, ഐ.സി. ബാലകൃഷ്ണൻ, കെ. ആൻസലൻ, എ. രാജ, ഡോ. എം.കെ. മുനീർ, ഇ. ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും മുഹമ്മദ് റിയാസും മറുപടി പറഞ്ഞു. പൊതുമരാമത്ത്, തുറമുഖങ്ങൾ, വിനോദസഞ്ചാരം എന്നീ വകുപ്പുകളിലെ ധനാഭ്യർഥനകളാണ് ഇന്നലെ പാസാക്കിയത്.
സാബു ജോണ്
രാജി ആവശ്യം എഴുതിച്ചോദിച്ചു പ്രതിപക്ഷം
11:30 PM Aug 02, 2021 | Deepika.com