കോഴിക്കോട്: സമവായനീക്കങ്ങൾക്കിടയിലും ഐഎൻഎല്ലിൽ തർക്കം. അംഗത്വ പ്രവർത്തനങ്ങൾക്കായി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ സ്വന്തം പക്ഷക്കാരെ മാത്രം ഉൾപ്പെടുത്തി വരണാധികാരികളെ നിയോഗിച്ചതാണ് തർക്കവിഷയം. അംഗത്വ വിതരണത്തിനായി 14 ജില്ലകളിലും നിയോഗിച്ചവരുടെ പട്ടികയാണു പുറത്തുവന്നത്. ഇതിൽ കാസിം ഇരിക്കൂറുമായി ബന്ധമുള്ളവര്‍ മാത്രമാണുള്ളത്.
തർക്കം പരിഹരിക്കാൻ ശ്രമം നടക്കുമ്പോൾ ഒരു വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന നീക്കം തെറ്റാണെന്ന് വഹാബ് വിഭാഗം കുറ്റപ്പെടുത്തുന്നു.
എപി സുന്നി നേതാവ് ഹക്കിം അസ്ഗരി പ്രശ്നപരിഹാരത്തിനായി ഇരുപക്ഷവുമായി സംസാരിച്ചതിനു പുറമെ കഴിഞ്ഞ ദിവസം കാന്തപുരം അബൂബക്കർ മുസ്ലിയാർ, മന്ത്രി അഹമ്മദ് ദേവർകോവിലുമായും സംസാരിച്ചിരുന്നു. മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുന്ന നിലയിലേക്കു കാര്യങ്ങൾ പോകുന്നത് സമുദായത്തിനു നല്ലതല്ലെന്ന് കാന്തപുരം മന്ത്രിയോടു പറഞ്ഞു.
മുഖ്യമന്ത്രിയുമായി കാന്തപുരം നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി കൂടി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കാന്തപുരം പ്രശ്നത്തിൽ ഇടപെട്ടതെന്നാണു സൂചന.
കാസിം ഇരിക്കൂറിനെ ചുമതലയിൽനിന്നു മാറ്റണമെന്നാണു വഹാബ് പക്ഷത്തിന്റെ ആവശ്യം. ചർച്ചകൾ തുടരുന്നതിനിടെയാണ് ഇരുപക്ഷവും വീണ്ടും കൊമ്പുകോർക്കുന്നത്. സമവായ ചർച്ച പുരോഗമിക്കുന്നതിനിടെ, നാളെ ചേരാനിരുന്ന വഹാബ് പക്ഷത്തിന്റെ സംസ്ഥാന കൗൺസിൽ യോഗം മാറ്റിവച്ചിരുന്നു.
ഐഎന്‍എല്‍: സമവായ നീക്കങ്ങളിലും തര്‍ക്കം
01:57 AM Aug 02, 2021 | Deepika.com