കോഴിക്കോട്: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ ആശങ്കയില്‍. വിദ്യാര്‍ഥികള്‍ക്ക് ഓണാവധിക്കാലത്ത് നാട്ടിലെത്താനും തിരിച്ചുപോകാനും അയല്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ തിരിച്ചടിയാകും.
തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും പോകാന്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്നാട് ഇളവ് നല്കുമ്പോള് കര്‍ണാടക ആ ഇളവ് പോലും നല്‍കുന്നില്ല. വാക്സിനും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണമെന്നാണ് നിര്‍ദേശം. ഇവിടങ്ങളിലെല്ലാം നിരവധി മലയാളി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. കര്‍ണാടക,തമിഴ്നാട് എന്നിവിടങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ ടിപിആര്‍ കുറയാത്തതും വാക്സിന് ക്ഷാമവും സംസ്ഥാനത്തേക്കുവരുന്നതിന് അവര്‍ക്ക് തടസമാവും. അതേസമയം, ഇതരസംസ്ഥാനങ്ങളില്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് അതത് കോളജുകള്‍ തന്നെ ഇടപെട്ട് വാക്സിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ സാഹചര്യം വ്യത്യസ്തമായതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നു രണ്ടുഡോസ് സ്വീകരിച്ചശേഷം നാട്ടില്‍ എത്തിയാല്‍ മതിയെന്ന നിര്‍ദേശമാണ് രക്ഷിതാക്കള്‍ നല്‍കുന്നത്. കേരളത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന് ഉടന്‍ ലഭ്യമാക്കുമെന്നും 18, 23 വയസു വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി തിരിച്ച് വാക്സിന് നല്‍കുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ പോലും വാക്സിന് ലഭ്യമല്ലാത്ത സ്ഥിതിയാണിപ്പോൾ. തിരക്കു കൂടിയതോടെ രജിസ്ട്രേഷൻ കിട്ടാതായി. സ്ലോട്ട് ഓപ്പണ്‍ ആയാല്‍ പെട്ടന്ന് തന്നെ വാക്സിന് സെന്ററുകള്‍ ഫുള്‍ ആവുകയാണ്.
രജിസ്റ്റര്‍ ചെയ്തവര്‍ പലരും ഏറെ നാളായി കാത്തിരിപ്പിലാണ്. ആദ്യ ഡോസ് എടുത്താല്‍ തന്നെ നിശ്ചിത സമയത്ത് രണ്ടാമത്തെ ഡോസ് ലഭ്യമാവാത്ത സ്ഥിതിയുണ്ട്. നിലവില്‍ രണ്ടു ഡോസ് ലഭിച്ചവരുടെ എണ്ണത്തില്‍ സംസ്ഥാനം ഏറെ പിന്നിലാണ്. മാത്രമല്ല ഓണക്കാലത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുകയാണെങ്കില്‍ ടിപിആര്‍ ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഇ. അനീഷ്
കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അയല്‍ സംസ്ഥാനങ്ങള്‍
01:57 AM Aug 02, 2021 | Deepika.com