ചങ്ങനാശേരി: പാലക്കാട് സ്വദേശിനി ദുർഗാ ലക്ഷ്മിയുടെ കണ്ണീരൊപ്പാൻ ചങ്ങനാശേരി അതിരൂപതയുടെ പ്രത്യാശ എന്ന ജീവകാരുണ്യ സംഘടന രംഗത്ത്. ദുർഗയുടെ കുടുംബത്തിന് മൂന്നു സെന്റ് സ്ഥലവും തല ചായ്ക്കാൻ ഒരുവീടും വച്ചു നൽകുമെന്നു പ്രത്യാശയുടെ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി പറഞ്ഞു. നിരവധി ആളുകൾക്ക് സഹായഹസ്തമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് പ്രത്യാശ.
പ്ലസ്ടൂവിന് ഉന്നതവിജയം നേടിയ ദുർഗാലക്ഷ്മിയുടെ കരളലിയിക്കുന്ന കഥ ചാനൽവാർത്തയിലൂടെയാണ് പുറത്തുവന്നത്. ചോർന്നാലിക്കുന്ന ഒറ്റമുറി വീട്ടിലാണ് ദുർഗാലക്ഷ്മിയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ താമസം.
കാഴ്ചവൈകല്യമുള്ള അച്ഛൻ കുമാരൻ ലോട്ടറി കച്ചവടം നടത്തി കുടുംബം പോറ്റുന്നു. അച്ഛനൊപ്പം ദുർഗ ലോട്ടറി വിൽപ്പന നടത്താൻ പോകുന്നതിനിടയിൽ പഠിച്ച് പ്ലസ്ടുവിന് ഉന്നത വിജയം നേടി. അടച്ചുറപ്പുള്ള ഒരു വീടുവേണമെന്നാണ് ദുർഗയുടെ ആഗ്രഹം.
വാർത്ത സംപ്രേഷണം ചെയ്ത ഉടൻ ചങ്ങനാശേരിയിൽ നിന്നും ഫാ. സെബാസ്റ്റ്യൻ പുന്നശേരി ആദ്യ സഹായം വാഗ്ദാനം ചെയ്തു.
സ്ഥലവും വീടും നൽകുന്നതിനൊപ്പം ദുർഗയെ പഠിപ്പിച്ച് ജോലി വാങ്ങി നൽകുന്നതിനുള്ള സഹായവും ചെയ്യുമെന്നും ഫാ.സെബാസ്റ്റ്യൻ പുന്നശേരി പറഞ്ഞു. പാലക്കാട്ട് മൂന്നുസെന്റ് സ്ഥലം വാങ്ങാൻ ദുർഗയുടെ അച്ഛൻ കുമാരൻ ആലോചിക്കുന്നുണ്ട്. ഇത്രയം സ്ഥലം പ്രത്യാശ വാങ്ങി നൽകുന്നതിനൊപ്പം ഇവർക്ക് താമസിക്കുന്നതിനുള്ള നല്ല വീടും ആളുകളുടെ സഹകരണത്തോടെ നിർമിച്ചു നൽകുമെന്നും ഫാ. പുന്നശേരി ദീപികയോട് പറഞ്ഞു.
ബെന്നി ചിറയിൽ
ഒറ്റമുറി വീട്ടിൽനിന്നു ദുർഗാലക്ഷ്മിക്ക് മോചനം; കൈത്താങ്ങുമായി ‘പ്രത്യാശ’
01:32 AM Aug 02, 2021 | Deepika.com