തിരുവനന്തപുരം: കുത്തനെ ഉയരുന്ന പെട്രോൾ, ഡീസൽ വില നിയന്ത്രിക്കാൻ ഇതിനെ ചരക്കു സേവന നികുതിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശത്തോടു യോജിക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
സംസ്ഥാനത്തിന് നേരിട്ടു ലഭിക്കുന്ന രണ്ട് നികുതികളാണ് ഇന്ധനവും മദ്യവും. ഇതിൽ ഇന്ധനം ജിഎസ്ടിയിലേക്ക് മാറ്റിയാൽ അതിന്റെ വിഹിതത്തിനായും സംസ്ഥാനം കേന്ദ്രത്തിന് മുന്നിൽ കൈനീട്ടി നിൽക്കണം. അർഹമായ ജിഎസ്ടി നഷ്ടപരിഹാരം പോലും വിലപേശി വാങ്ങേണ്ട സ്ഥിതിയാണ്. രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് അത്തരം സാഹചര്യം അതിജീവിക്കാനാവില്ല.
കോവിഡ് കാലത്ത് സ്വീകരിക്കേണ്ട സാന്പത്തിക സമീപനമല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന കാരണം കന്പനികളുടെ ലാഭം മൂന്നും നാലും മടങ്ങായി. ബാങ്ക്, ഇലക്ട്രോണിക്സ്, ഫാക്ടറികൾ തുടങ്ങിയവയ്ക്ക് ഇടത്തരക്കാർക്കും വ്യാപാരികൾക്കും കേന്ദ്രസർക്കാർ പ്രത്യേക കോവിഡ് വായ്പാ പദ്ധതി തുടങ്ങിയെങ്കിലും ബാങ്കുകൾ അത് നൽകാത്ത സാഹചര്യമാണ്. ഇതു പരിശോധിക്കാൻ കേന്ദ്രത്തിന് സംവിധാനമില്ല.
ബാങ്കുകൾക്ക് വൻകിടക്കാർക്ക് വലിയ വായ്പ കൊടുക്കുന്നതിനാണ് താൽപര്യം. ആനുകൂല്യം ലഭ്യമാക്കിയാൽ വ്യാപാരികൾക്കും മറ്റും കേന്ദ്രപദ്ധതികളിൽ ഒന്നും രണ്ടും ശതമാനം നിരക്കിൽ വായ്പലഭിക്കാനാകും. പക്ഷെ ബാങ്കുകൾക്ക് അതിൽ താൽപര്യമില്ല. കൂടുതൽ പേർക്ക് വായ്പ നൽകിയുള്ള ബിസിനസിൽ ബാങ്കുകൾക്ക് താൽപര്യമല്ലെന്നു ബാലഗോപാൽ പറഞ്ഞു.
പെട്രോളിനും ഡീസലിനും ജിഎസ്ടി: യോജിക്കാനാകില്ലെന്നു മന്ത്രി
02:05 AM Jul 31, 2021 | Deepika.com