തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടും കോവിഡ് നിരക്ക് കുറയാത്തതിലെ വിദഗ്ധ സമിതി നിർദേശങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി. ഇത്തരത്തിൽ മുന്നോട്ടു പോകാനാകില്ലെന്നു തീർത്തു പറഞ്ഞ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിക്കും ചീഫ് സെക്രട്ടറിക്കും കർശന നിർദേശം നൽകി. ബുധനാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം.
രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ നല്കുന്ന ഇളവുകൾ സംബന്ധിച്ചും സമിതി വിലയിരുത്തണം. ഇപ്പോഴത്തെ അടച്ചിടീലിൽ ഒരു വിഭാഗം ജനങ്ങളും പ്രതിപക്ഷവും എതിർപ്പുയർത്തുന്ന സാഹചര്യത്തിൽ നിയന്ത്രണം എല്ലാക്കാലത്തും തുടരാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ സംബന്ധിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും കടുത്ത വിമർശനമുയരുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥ നിർദേശങ്ങളിൽ പുനഃപരിശോധന വേണമെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിൽ ആവശ്യപ്പെട്ടത്.
അതേസമയം, ഓണക്കാലത്ത് രോഗപ്പകർച്ച ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. രോഗികൾ അധികമുള്ള പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച് നിയന്ത്രണം ശക്തിപ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാൻ പോലീസിനും മറ്റ് അധികൃതർക്കും നിർദേശം നൽകും. ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ അനാവശ്യ ഇടപെടൽ പോലീസിന്റെ ഭാഗത്തു നിന്നു പാടില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള വാക്സിനേഷൻ സൗകര്യം വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിമാസം ഒരു കോടിയാളുകൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദിവസം നാലുലക്ഷം ഡോസ് വാക്സിൻ കഴിഞ്ഞ ദിവസം നല്‍കാനായി. ആഴ്ചയിൽ 25 ലക്ഷം ഡോസ് വാക്സിൻ എന്ന നിലയ്ക്ക് മാസത്തിൽ ഒരു കോടി ഡോസ് നൽകാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതൽ വാക്സിനുവേണ്ടി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും പറഞ്ഞു.
ഇങ്ങനെപോയാൽ ശരിയാകില്ലെന്നു മുഖ്യമന്ത്രി ; ലോക്ഡൗണ്‍ നിയന്ത്രണം പഠിച്ചു റിപ്പോർട്ട് നൽകാൻ നിർദേശം
02:05 AM Jul 31, 2021 | Deepika.com