കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ റിമാൻഡ് ചെയ്യപ്പെട്ട റോജി അഗസ്റ്റിനും സഹോദരന്മാരും അമ്മയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് ജയിലിലേക്കു മടങ്ങി. ബുധനാഴ്ചയാണ് എം ഫോണ് ചെയർമാൻ കൂടിയായ മൂങ്ങനാനിയിൽ ഇത്തമ്മ അഗസ്റ്റിൻ (71) നിര്യാതയായത്.
അന്ന് ഉച്ചയോടെ മക്കളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ പോലീസ് കസ്റ്റഡിയിലായതോടെ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികൾ അമ്മയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ തങ്ങൾക്കൊപ്പം പോലീസ് പാടില്ലെന്ന ആവശ്യം ഉന്നയിക്കുകയും കോടതിയും പോലീസും ഇത് നിരസിക്കുകയും ചെയ്തിരുന്നു. പോലീസുണ്ടെങ്കിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതോടെ പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്കു മാറ്റുകയായിരുന്നു.
ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയെങ്കിലും തിരിച്ചടിയാകുമെന്നതിനാൽ പ്രതികൾ വാശി ഉപേക്ഷിച്ച് വഴങ്ങുകയായിരുന്നു. പ്രതികളുടെ അഭിഭാഷകൻ ഇന്നലെ ബത്തേരി കോടതിയിൽ ഹാജരായി അമ്മയുടെ സംസ് കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം നൽകണമെന്ന് അപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടർന്നു ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം ആറു വരെ കോടതി പ്രതികൾക്ക് സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ അനുവാദം നൽകി.
ജയിൽ സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ പോലീസ് സാന്നിധ്യത്തോടെ പ്രതികൾ അമ്മയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു. ഉച്ചയോടെ വീട്ടിലെത്തിയ പ്രതികൾ വീട്ടിലും പള്ളിയിലും സെമിത്തേരിയിലും നടന്ന ചടങ്ങുകളിൽ പങ്കെടുത്തു. തിരിച്ചുവീട്ടിലെത്തിയ ശേഷമാണ് ഇവർ ജയിലിലേക്കു മടങ്ങിയത്. കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന.
മുട്ടിൽ മരംമുറിക്കേസ് : റോജിയും സഹോദരന്മാരും അമ്മയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു
12:58 AM Jul 31, 2021 | Deepika.com