തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഗ്രാമവണ്ടികൾ ഉടൻതന്നെ ചെറുഗ്രാമങ്ങളിലേക്കു സർവീസ് ആരംഭിക്കുമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നിയമസഭയിൽ ധാനഭ്യർഥന ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
ഗ്രാമപ്രദേശത്ത് ബസ് സർവീസുകൾ എത്തിപ്പെടാത്ത മേഖലകളിലാണ് കെഎസ്ആർടിസിയുടെ ഗ്രാമവണ്ടികൾ സർവീസ് നടത്തുക. തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന റൂട്ടിലാകും സർവീസുകൾ. ബസ് സർവീസിന്റെ ഇന്ധനചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കും. മറ്റു ചെലവുകൾ കെഎസ് ആർടിസിയും. 1965 മുതൽ കെഎസ്ആർടിസി നഷ്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
1628.12 കോടി രൂപയാണ് നിലവിലെ നഷ്ടം. കോവിഡ് വ്യാപനത്തെത്തുടർന്ന് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിച്ച പൊതുമേഖല കെഎസ്ആർടിസിയാണ്. കച്ചവടതാത്പര്യത്തോടെ ലാഭം മാത്രം ഉണ്ടാക്കുന്ന സ്ഥാപനമല്ല കെഎസ്ആർടിസി. അതേസമയം, കെഎസ്ആർടിസിയിൽ കണ്‍സോർഷ്യം വഴി പെൻഷൻ കൃത്യമായി നൽകിവരുന്നതായും മന്ത്രി പറഞ്ഞു. ഈ മാസത്തെ പെൻഷൻ ഉടനടി വിതരണം ചെയ്യും. ശന്പളപരിഷ്കരണം നടപ്പാക്കാൻ ചർച്ചകൾ നടത്തിവരികയാണ്.
3000 ഡീസൽ ബസുകൾ സിഎൻജി ആക്കുമെന്നും മന്ത്രി വ്യക്തമാക്കി. 300 കോടി രൂപയാണ് ഇതിനു ചെലവ്. ഈ ബസുകൾ സർവീസ് ആരംഭിക്കുന്നതോടെ കെഎസ്ആർടിസിയുടെ ചെലവിനത്തിൽ 500 കോടി രൂപയുടെ കുറവുണ്ടാകും. ഈ സർക്കാർ അധികാരമേറ്റശേഷം കെഎസ്ആർടിസി മാനേജ്മെന്റിനെ സമൂലമായി പുനഃസംഘടിപ്പിച്ചു. ഏഴ് പ്രഫഷണലുകളെ ഉൾക്കൊള്ളിച്ചാണ് കെഎസ്ആർടിസി ബോർഡ് പുനഃസംഘടിപ്പിച്ചത്.
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 70 ഓളം ഡിപ്പോകളിൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാവുന്ന തരത്തിൽ പെട്രോൾ-ഡീസൽ പന്പുകൾ ആരംഭിച്ചുവരികയാണ്. മോട്ടോർ വാഹന വകുപ്പിൽ 60 സേവനങ്ങൾ ഓണ്‍ലൈനാക്കി മാറ്റിയതായും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ഗ്രാമവണ്ടികൾ ആരംഭിക്കുന്നു
01:51 AM Jul 30, 2021 | Deepika.com